തളിപ്പറമ്പ്:- അന്തർ ദേശീയ ചലച്ചിത്രമേളയെ ഹൃദയത്തിലേറ്റി തളിപ്പറമ്പ്. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആയിരത്തിലേറെ പേരാണ് രണ്ടുദിവസങ്ങളിലായി എത്തിയത്. തളിപ്പറമ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു അന്തര്‍ദേശീയ ചലച്ചിത്രമേള വിരുന്നെത്തുന്നത്. സിനിമകള്‍ കാണാനും ചലച്ചിത്ര നഗരയിലെ പുനലൂര്‍ രാജന്റെ ഫോട്ടോ പ്രദര്‍ശനം കാണാനുമായി അനവധി പേരെത്തി. ചലച്ചിത്ര മേളകള്‍ പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കണമെന്ന ചലച്ചിത്ര അക്കാദമിയുടെ ലക്ഷ്യത്തിന് കരുത്ത് പകരുന്നതാണ് മേളയിലെ ജനപങ്കാളിത്തമെന്നും ചുരുങ്ങിയ ദിവസം കൊണ്ട് സംഘടിപ്പിച്ച മേള ഏറ്റെടുത്ത് വിജയിപ്പാക്കാന്‍ തളിപ്പറമ്പിലെ ജനങ്ങള്‍ക്ക് കഴിഞ്ഞെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് പറഞ്ഞു. നാടകങ്ങളെ ഏറെ സ്നേഹിക്കുന്ന തളിപ്പറമ്പ് ദേശവാസികള്‍ സിനിമയേയും സ്വീകരിച്ചതിന്റെ തെളിവാണ് ഹാപ്പിനസ് ഫിലിം ഫെസ്റ്റിവലിലെ ജനപങ്കാളിത്തമെന്നും വന്‍നഗരങ്ങളില്‍ മാത്രം നടത്തിയിരുന്ന ചലച്ചിത്രമേളകള്‍ നാട്ടിന്‍പുറത്തെ ജനങ്ങള്‍ക്കുകൂടി അനുഭവവേദ്യമാക്കുന്ന അക്കാദമിയുടെ നടപടി സന്തോഷമുണ്ടെന്നും നടനും പ്രദേശവാസിയുമായ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.
മൂന്നു ദിവസമായി നടക്കുന്ന മേളയില്‍ ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായി 30 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. രണ്ടാംദിനം ആറ് മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ മഹേഷ് നാരായണന്റെ അറിയിപ്പ്, വി എസ് ഇന്ദുവിന്റെ 19 (1) (a) ഉം പ്രതീഷ് പ്രസാദിന്റെ നോര്‍മല്‍, ധബാരിക്യുരുവി, ആയിരത്തൊന്ന് നുണകള്‍, ബാക്കി വന്നവര്‍ തുടങ്ങിയവയാണ് മലയാള വിഭാഗത്തില്‍ തീയേറ്ററുകളിലെത്തിയത്.
അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ അറബിക് ചിത്രം അലം, ലോകസിനിമ വിഭാഗത്തില്‍ ജോര്‍ജ്ജിയന്‍ ചിത്രം എ റൂം ഓഫ് മൈ ഓണ്‍, പാലസ്തീന് ചിത്രം ബിറം, ഫെസ്റ്റിവല്‍ കാലിഡോസ്കോപ് വിഭാഗത്തില്‍ ദി വിന്റര്‍ വിത്തിന്, കണ്ട്രി ഫോക്കസ് വിഭാഗത്തില്‍ സെര്‍ബിയന്‍ ചിത്രമായ വര്‍ക്കിംഗ് ക്ലാസ് ഹീറോസ് എന്നിവയും രണ്ടാംദിനം പ്രേക്ഷക ശ്രദ്ധനേടി. തുടര്‍ന്ന് ഓപ്പണ്‍ ഫോറവും ജോഷി പടമാടന് മ്യൂസിക് ബാന്റ് അവതരിപ്പിച്ച സംഗീതനിശയും അരങ്ങേറി.