കണ്ണീര്‍ക്കടലായി മൊറോക്കോ; മരണസംഖ്യ 1000 കടന്നു

 


മൊറോക്കോ:-മൊറോക്കോയിലെ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 1000 കടന്നു. നിരവധി പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

329 പേരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 51 പേരുടെ നില ഗുരുതരമാണ്. ചരിത്ര നഗരമായ മറാക്കഷിലടക്കം വൻ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. 

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മൊറോക്കോയ്ക്ക് സഹായമെത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളും മൊറോക്കോക്ക് സഹായവുമായി രംഗത്തുണ്ട്.

ഇന്നലെ രാത്രി 11 മണിയോടെയാണ് മോറോക്കോയില്‍ വൻ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. മറാകഷിന് 71 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് 18.5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് റിപ്പോര്‍ട്ട് ചെയ്തത്.

തീവ്രത 4.9 രേഖപ്പെടുത്തിയ മറ്റൊരു തുടര്‍ചലനമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ഹൈ അറ്റ്ലാസ് പര്‍വത നിരയാണെന്നാണ് വിവരം. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

മൊറോക്കോയിലെ ഭൂചലനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. മൊറോക്കോയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെന്ന് മോദി പറഞ്ഞു. മൊറോക്കോയ്ക്ക് എല്ലാ സഹായവും നല്‍കുമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.

Previous Post Next Post