കണ്ണാടിപ്പറമ്പ് : ശനിദോഷമകലുവാനും അനുഗ്രഹ പുണ്യം ലഭിക്കുവാനും ധർമ്മശാസ്താവിനെ വണങ്ങുവാൻ പ്രാചീന കാലം മുതൽ ഭക്തരെത്തുന്ന ഒരു പുണ്യ സങ്കേതമാണ് കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ സന്നിധി. തുലാമാസ ശനിയാഴ്ചകളിൽ ഭക്തർക്ക് വേണ്ടി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും ഒരുക്കുന്നുണ്ട്.
നീരാഞ്ജനം, രുദ്രാഭിഷേകം, മൃത്യുഞ്ജയ ഹോമം, ശനി പൂജ, ഭഗവതി സേവ, നെയ്‌വിളക്ക്, എള്ള് തിരി തുടങ്ങിയ വിശേഷാൽ വഴിപാടുകൾ ചെയ്യുന്നതിന് ക്ഷേത്രത്തിൽ സൗകര്യം ഏർപ്പെടുത്തിയതായും തുലാമാസ ശനിയാഴ്ചകളായ ഒക്ടോബർ 21, 28, നവംബർ 4, 11 തീയ്യതികളിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് അന്നദാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
കടകളും മറ്റുസ്ഥാപനങ്ങളും ഇല്ലാതിരുന്ന കാലത്ത് വറുതിയുടെ വേദനയകറ്റി കൊയ്ത്തുത്സവം സമാഗതമാകുന്നു. തനിക്കും കുടുംബങ്ങൾക്കും വേണ്ടത് കഴിച്ച് ബാക്കി കൊടുക്കുന്നു.ബാർട്ടർ സമ്പ്രദായമെന്ന പോലെ സാധനങ്ങൾ നൽകി ആവശ്യമുളള സാധനങ്ങൾ വാങ്ങുന്നു.ഇല്ലാത്തവൻ ഉള്ളവനിൽ നിന്നും തനിക്കുള്ളത് നൽകി സ്വീകരിക്കുന്നു. അതായിരുന്നു മാവേലി നാട്. അതിനുള്ള വേദിയായിരുന്നു വിശാലമായ അമ്പല മൈതാനം. അത് നാടിന്റെ ഉത്സവമായി മാറി. തുലാമാസത്തിലെ ദർശനത്തിന് പ്രാധാന്യമേറി. തുലാം ശനിയാഴ്ചകൾ കൂടുതൽ വിശേഷപ്പെട്ടതായി. ശനീശ്വര ദർശനത്തിനായി ദേശങ്ങൾക്കപ്പുറത്തു നിന്നും ഈ പുണ്യ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾ എത്തുന്നുണ്ട്.