ദില്ലി : കനത്ത മൂടൽമഞ്ഞ് മൂലം യുപി യമുന എക്സ്പ്രസ് വേയിൽ ബസുകൾ കൂട്ടിയിടിച്ച് 40 യാത്രക്കാർക്ക് പരിക്ക്. പുലർച്ചെ മൂന്നിനാണ് അപകടമുണ്ടായത്. ധോൽപൂരിൽനിന്നും നോയിഡയിലേക്ക് വരികയായിരുന്ന ബസാണ് മൂടൽമഞ്ഞ് കാരണം അപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കനത്ത മൂടൽ മഞ്ഞിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ നിരവധി 150 വിമാന സർവീസുകളാണ് വൈകിയത്. വിമാനങ്ങൾ വൈകിയതോടെ നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. സംഭവത്തെ തുടർന്ന് ദില്ലി വിമാനത്താവള അധികൃതർ യാത്രക്കാർക്ക് ഫോഗ് അലർട്ട് നൽകി. 18 തീവണ്ടികളും വൈകിയിട്ടുണ്ട്.
ദില്ലിയിൽ മൂടൽ മഞ്ഞിന് ഇന്ന് അല്പം ശമനമുള്ളതായാണ് റിപ്പോർട്ട്. കാഴ്ചാ പരിധി പലയിടങ്ങളിലായി 50 മുതൽ 200 മീറ്റർ വരെയാണ്. ദില്ലി, പഞ്ചാബ്, യുപി, ബീഹാർ, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലും മൂടൽ മഞ്ഞുണ്ട്. ദില്ലിയിൽ ഇതുവരെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 7.2 ഡിഗ്രി സെൽഷ്യസാണ്. അതിനിടെ, ദില്ലിയിലെ മൂടൽമഞ്ഞ് മൂലം നെടുമ്പാശ്ശേരിയിലും സർവീസുകൾ വൈകുകയാണ്. ഇന്നലെ രാവിലെ 9.40 ന് ദുബായിലേക്ക് പോകേണ്ട വിമാനം ഇന്ന് പുലർച്ചെയും പുറപ്പെടാനായില്ല. തുടർന്ന് സർവീസ് റദ്ദാക്കി അത്യാവശ്യ യാത്രക്കാരെ വേറെ വിമാനങ്ങളിൽ യാത്രയാക്കുകയായിരുന്നു.