കണ്ണൂർ :- വളർത്തുമൃഗങ്ങൾ, കോഴി, താറാവ്, മത്സ്യക്കൃഷി എന്നിവയിൽ അശാസ്ത്രീയമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതു തടയാൻ നടപടിവരുന്നു. അണുക്കൾ പ്രതിരോധശേഷി നേടിയതു കാരണം ആന്റിബയോട്ടിക്കുകൾ പലതും ഫലിക്കുന്നില്ല. അതിനാൽ പുതുതലമുറ മരുന്നുകൾ വേണ്ടിവരുന്നു. മൃഗസംരക്ഷണമേഖലയിൽ മരുന്നുപയോഗത്തിന് മാനദണ്ഡം വരും. സാധാരണ ഉപയോഗം, അടിയന്തര സാഹചര്യം, കരുതൽശേഖരം എന്ന് മൂന്നാക്കി തരംതിരിക്കും. മൂന്നാം തലമുറയിൽപ്പെട്ട സെഫലോ സ്പോറിൻ വിഭാഗം ആന്റിബയോട്ടിക്കുകൾ നിയന്ത്രിക്കും. രണ്ടുവർഷത്തിനകം ഇതിന്റെ ഉപയോഗം 90 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം.
താറാവ്, കോഴി ഫാമുകളിൽ ആന്റിബയോട്ടിക് ഉപയോഗം നിരീക്ഷിക്കും. വളർച്ചാ സഹായി എന്നനിലയിൽ തീറ്റയിൽ ആന്റിബയോട്ടിക് നൽകുന്നത് തടയും. മത്സ്യകൃഷി മേഖലയിലും അനാവശ്യ ഉപയോഗം തടയും.അക്വാഫാമുകളിലും സമീപ ജലാശയങ്ങളിലും ആൻ്റിബയോട്ടിക് അവശിഷ്ടമുണ്ടോ എന്നു കണ്ടെത്താൻ പരിശോധകൾ നടത്തും. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (കുഫോസ്) പ്രത്യേക ലാബ് ഇതിനായി സജ്ജമാക്കും.ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം തടയാൻ ആന്റ്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ) പദ്ധതി വിവിധവകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പാക്കിവരുകയാണ്.