അണ്ടലൂർ :- വെള്ളിയാഴ്ച രാത്രി മേലൂർ മണലിൽ നിന്ന് പുറപ്പെട്ട ഓലക്കുട എത്തിയതോടെ അണ്ടലൂർക്കാവിൽ തെയ്യാട്ടങ്ങൾക്ക് തുടക്കമായി. വെള്ളിയാഴ്ച സന്ധ്യക്ക് കാവിൽ നിന്നും കൊളുത്തിയ ദീപവും പൂജാദ്രവ്യങ്ങളുമായി പരമ്പരാഗത വഴിയിലൂടെ സ്ഥാനികൻ മേലൂർ കുറുവൈക്കണ്ടി തറവാട്ടിലെ ഗുരുസ്ഥാനത്ത് എത്തി. ഇതോടെയാണ് കുട പുറപ്പെടുന്ന ചടങ്ങുകൾ തുടങ്ങിയത്. ഓലകുടയുമായി കണിശസ്ഥാനികനും തിരുവായുധവുമായി പെരും കൊല്ലനും എത്തി. ചടങ്ങുകൾക്കു ശേഷം മേലൂർ മണലിലെത്തിച്ച കുടയെ ഭക്തർ വണങ്ങി. തുടർന്ന് കുട അണ്ടലൂർക്കാവിലേക്ക് പുറപ്പെട്ടു.
വ്രതനിഷ്ഠരായ ഭക്തർ ഓംകാര ശബ്ദത്തോടെ ഓലക്കുടയെ അകമ്പടി സേവിച്ചു. കുട കാവിൻ്റെ പരിസരത്തെത്തിയപ്പോൾ മേലൂർ ദേശവാസികളുടെ വകയായി കരിമരുന്ന് പ്രയോഗം നടന്നു. ദൈവത്താറിൻ്റെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന ഓലക്കുട എത്തിയതോടെ ശനിയാഴ്ച പുലർച്ചെ ഉത്സവത്തിന്റെ ഭാഗമായ കെട്ടിയാട്ടങ്ങൾക്ക് തുടക്കമായി. അതിരാളവും മക്കളും ( സീതയും ലവകുശന്മാരും), നാഗകണ്ഠൻ, നാഗ ഭഗവതി, തൂവക്കാലി, മലക്കാരി, പൊൻമകൻ, പുതുചേകോൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് ബാലിസുഗ്രീവയുദ്ധം. വൈകിട്ട് ആറോടെ പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ (ശ്രീരാമൻ) പൊൻമുടി അണിയും. സഹചാരികളായ അങ്കക്കാരനും ബപ്പൂരനും മുടി അണിയും.
രാത്രി താഴെക്കാവിലേക്ക് എഴുന്നള്ളത്ത് നടക്കും. താഴെക്കാവിൽ, സീതയെ വീണ്ടെടുക്കാൻ ലങ്കയിൽ നടന്ന യുദ്ധത്തെ പ്രതിനിധീകരിക്കുന്ന ആട്ടങ്ങൾ നടക്കും. ചൊവ്വാഴ്ച വരെ തെയ്യാട്ങ്ങൾ തുടരും.