കണ്ണൂർ :- പ്രകൃതിയോടും സമൂഹത്തോടും പ്രതിജ്ഞാബദ്ധനായ ഒരു കവിയായിരുന്നു വൈലോപ്പള്ളി ശ്രീധരമേനോൻ. കവിത സത്യത്തിന്റെ കലയാണെന്ന് മലയാളികളെ ഓർമിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത വൈലോപ്പിള്ളി, പ്രകൃതിയും മനുഷ്യനും ഒന്നുചേർന്ന് ജീവിക്കുകയും പരസ്പരം സഹകരിച്ചു മുന്നേറുകയും ഒടുവിൽ ക്രമേണ ദേവത്വത്തിലേക്ക് എത്തിച്ചേരുകയും ചെയ്യേണ്ട ദർശനമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത കവിയാണെന്ന് സാംസ്കാരിക പ്രഭാഷകൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണുരൂപം കണ്ട പ്രഹ്ളാദനെ പോലെ നീല നഭസ്സിലും, കൊച്ചരുവികളുടെ പൊട്ടിച്ചിരിയിലും , മണൽത്തരിയിലും, പുലരിയുടെ കാൽവെപ്പിലും ,കവിത കണ്ട കവിയാണ് കുഞ്ഞിരാമൻ നായർ . മധുരാനുഭൂതിയുടെ മണിച്ചപ്പാണ് പിയുടെ കവിതകൾ എന്ന് പറയാം.
ഉത്തര കേരള കവിത സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാകവികളായ വൈലോപ്പിള്ളി ശ്രീധരമേനോൻ, പി.കുഞ്ഞിരാമൻ നായർ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്ഷര ഗുരു കവിയൂർ അദ്ധ്യക്ഷത വഹിച്ചു. പ്രൊ: മുഹമ്മദ് അഹമ്മദ്, ഡോ:പി മനോഹരൻ, ഡോ:എൻ.കെ ശശീന്ദ്രൻ, സോമൻ മാഹി, പത്മനാഭൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചിത്രകാരൻ കെ.എം രാഗേഷ് തലശ്ശേരിക്ക് ചിത്രകലാ പുരസ്കാരം നൽകി ആദരിച്ചു. ആർട്ടിസ്റ്റ് ശശികല സ്വാഗതവും സൗമി മട്ടന്നൂർ നന്ദിയും പറഞ്ഞു.