കണ്ണൂർ :- വടക്കൻ ജില്ലകളിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണപ്രവർത്തനങ്ങൾക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധിയെത്തുന്നു. ഏപ്രിൽ 18 വ്യാഴാഴ്ച്ച രാവിലെ 11:30 മണിക്ക് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന യുഡിഎഫ് മഹാസംഗമത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്ന് പതിനായിരക്കണക്കിനു പ്രവർത്തകർ പങ്കെടുക്കുന്ന മഹാസംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. കണ്ണൂർ, കാസർഗോഡ്, വടകര നിയോജകമണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനാണ് രാഹുൽഗാന്ധിയെത്തുന്നത്. യുഡിഎഫി ന്റെ പ്രമുഖ നേതാക്കൾ മഹാസമ്മേളനത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കൂടുതൽ ദേശീയ നേതാക്കൾ യുഡിഎഫിനു വേണ്ടി പ്രചാരണത്തിനെത്തും.
മഹാസംഗമത്തിനെത്തുന്ന പ്രവർത്തകർക്ക് വാഹനങ്ങൾ പാർക്കു ചെയ്യാനും മറ്റും പ്രത്യേകസംവിധാനമൊരുക്കിയിട്ടുണ്ടെന്നും നഗരത്തിൽ ഗതാഗതതടസമുണ്ടാകാതിരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും നേതാക്കൾ അറിയിച്ചു. സമാധാനപരമായ പോളിംഗ് ഉറപ്പു വരുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഇടപെടണമെന്നും സംഘർഷസാധ്യതയുള്ള പ്രദേശങ്ങൾ കേന്ദ്രസേനയുടെ പൂർണനിയന്ത്രണത്തിലാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.