ഹജ്ജ് തീർത്ഥാടനം ; കണ്ണൂരിൽ നിന്ന് 9 വിമാന സർവ്വീസുകൾ


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഹജ്ജ് തീർഥാടകർക്കായി ഇത്തവണ ഒൻപത് സർവീസുകൾ നടത്തും. സൗദി എയർലൈൻസിന്റെ വൈഡ് ബോഡി വിമാനങ്ങളാണ് സർവീസിന് എത്തുന്നത്. ഒരു വിമാനത്തിൽ 360 പേരെ ഉൾക്കൊള്ളാനാകും. മേയ് 31 മുതൽ ജൂൺ ഒൻപതുവരെയാണ് കണ്ണൂരിൽ നിന്നുള്ള സർവീസുകൾ. ഷെഡ്യൂൾ ഉടൻ പുറത്തിറങ്ങും.കഴിഞ്ഞതവണ ഹജ്ജിനായി 13 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽ നിന്ന് നടത്തിയത്. 2030 പേരാണ് കഴിഞ്ഞവർഷം ഹജ്ജിന് പോയത്. ഇത്തവണ 3000-ത്തിലധികം തീർഥാടകരുണ്ടാകും.

രണ്ട് വിമാനങ്ങളിലെ യാത്രക്കാർക്കുവേണ്ട സൗകര്യങ്ങളാണ് ഒരേസമയം ഹജ്ജ് ക്യാമ്പിൽ ഒരുക്കുക. ഇത്തവണയും വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ കോംപ്ലക്സിലാണ് ഹജ്ജ് ക്യാമ്പ് സജ്ജീകരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയാണ് പന്തൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്. വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് ഒരുക്കാനായി സംസ്ഥാന ബജറ്റിൽ ഒരുകോടി രൂപ അനുവദിച്ചിരുന്നു. സൗദി എയർലൈൻസിന്റെ വലിയ വിമാനങ്ങൾ സർവീസിന് എത്തുന്നത് വിമാനത്താവളത്തിനും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കിയാൽ അധികൃതർ.

Previous Post Next Post