കണ്ണൂർ :- കുടിവെള്ള വിൽപ്പനയിലൂടെ റെയിൽവേ നേടുന്നത് കോടികൾ. ദക്ഷിണ റെയിൽവേയിൽ മാത്രം കഴിഞ്ഞ മൂന്നുമാസം 'റെയിൽനീർ' വിറ്റത് 99 ലക്ഷം ബോട്ടിൽ. കിട്ടിയത് 14.85 കോടി രൂപ. റെയിൽവേസ്റ്റേഷനുകളിൽ ഒരു ലിറ്ററിൻ്റെ 59 ലക്ഷം ബോട്ടിലുകൾ വിറ്റു. ദക്ഷിണറെയിൽവേയിൽ ഓടുന്ന 630 തീവണ്ടികളിലായി ഒരു ലിറ്ററിന്റെ 40 ലക്ഷം കുപ്പിവെള്ളമാണ് വിറ്റത്. ഒരു ലിറ്റർ റെയിൽനീരിന് 15 രൂപയാണ് വില. വന്ദേഭാരത്, ശതാബ്ദി വണ്ടികളിൽ ടിക്കറ്റ് നിരക്കിനൊപ്പം ഒരു ലിറ്റർ കുപ്പിവെള്ളത്തിൻ്റെ പണം റെയിൽവേ ഈടാക്കുന്നുണ്ട്.
തീവണ്ടികളിലും റെയിൽവേ സ്‌റ്റേഷനുകളിലും വിൽക്കാൻ 2003-ൽ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി) നിയന്ത്രണത്തിൽ വന്നതാണ് 'റെയിൽനീർ' എന്നപേരിലുള്ള കുപ്പിവെള്ളം. റെയിൽനീരിനു വേണ്ടി ഇന്ത്യയിലെ 14 ബോട്ടിലിങ് പ്ലാൻറുകളിൽ ദിവസം 18.40 ലക്ഷം ബോട്ടിലുകൾ ഉത്പാദിപ്പിക്കുന്നു. കേരളത്തിലെ പാറശ്ശാല ഉൾപ്പെടെ ആറു പ്ലാൻ്കളുണ്ട്. ദക്ഷിണ റെയിൽവേയിൽ പലൂർ(ചെന്നൈ) പ്ലാന്റ്റിൽ പ്രതിദിനം 1.80 ലക്ഷം ബോട്ടിൽ വെള്ളം ഉത്പാദിപ്പിക്കാം. പാറശ്ശാലയിൽ പ്രതിദിനം 72,000 ബോട്ടിൽ ആണ് ശേഷി. കേരളത്തിലെ രണ്ട് വന്ദേഭാരതുകളിൽ ഒരു ദിവസം 4500 ലധികം ബോട്ടിലുകൾ യാത്രക്കാർക്ക് നൽകുന്നുണ്ട്. വെള്ളം വിറ്റ് ദിവസം 65,000 രൂപ റെയിൽവേ നേടുന്നു.