തിരുവനന്തപുരം :- ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ച് വാഹന ഉടമകൾക്ക് വാട്‌സാപ്പിൽ വരുന്ന പിഴസന്ദേശങ്ങൾക്ക് പിന്നിൽ വിവരം ചോർത്തലെന്ന് സംശയം. വ്യാജസന്ദേശങ്ങൾ വ്യാപകമായ പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് അന്വേഷിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് സൈബർ പോലീസിനോട് ആവശ്യപ്പെട്ടു. വാഹനങ്ങൾക്ക് പിഴചുമത്തുന്ന വിവരം എസ്.എം.എസിലൂടെയാണ് മോട്ടോർവാഹന വകുപ്പ് ഉടമകളെ അറിയിക്കുന്നത്. ഔദ്യോഗിക അറിയിപ്പിന് സമാനമായ വാചകഘടനയുള്ള സന്ദേശമാണ് വാഹന ഉടമകൾക്ക് വാട്സാപ്പിലൂടെ ലഭിക്കുന്നത്. വാഹന രേഖകളിൽ ചേർത്ത മൊബൈൽ നമ്പറിലേക്കാണ് അറിയിപ്പ് വരുന്നത്. മോട്ടോർ വാഹനവകുപ്പിൻ്റെ ലോഗോ പ്രൊഫൈലാക്കിയ വാട്സാപ്പ് അക്കൗണ്ടാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. കേസിന്റെ വിശദാംശങ്ങൾ അറിയാൻ സന്ദേശത്തിലുള്ള ലിങ്കിൽ പ്രവേശിക്കണമെന്ന നിർദേശവും ഒപ്പമുണ്ടാകും. എന്നാൽ, ഇത് പ്രവർത്തനക്ഷമമല്ല. നിയലംഘന വിവരങ്ങൾ അറിയാൻ കഴിയുന്നില്ലെന്നു പറഞ്ഞാണ് പലരും മോട്ടോർ വാഹനവകുപ്പ് അധികൃതരെ സമീപിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഔദ്യോഗിക സന്ദേശമല്ല വാഹന ഉടമകൾക്ക് ലഭിച്ചതെന്ന് കണ്ടെത്തിയത്.
എസ്.എം.എസിലൂടെ മാത്രമേ പിഴ ചുമത്തൽ വിവരം വകുപ്പ് കൈമാറുകയുള്ളൂ. മൊബൈൽഫോണിലെ പാസ്‌വേഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്താൻ തയ്യാറാക്കിയതാണോ വ്യാജ പിഴസന്ദേശത്തിലെ ലിങ്കെന്നും സംശയമുണ്ട്. ഇതിൽ പ്രവേശിച്ച ചിലരുടെ മൊബൈൽ ഫോൺ പ്രവർത്തനം കുറച്ചുനേരം തടസ്സപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ പണം നഷ്ടമായതായി പരാതി ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സൈബർ തട്ടിപ്പ് തടയാൻ അജ്ഞാത ലിങ്കുകളിലേക്ക് പ്രവേശിക്കരുതെന്ന് സൈബർ വിഭാഗം പതിവായി മുന്നറിയിപ്പ് നൽകാറുണ്ട്.
എന്നാൽ, പിഴസംബന്ധിച്ച വിവരം അറിയാനുള്ള വ്യഗ്രതയിൽ പലരും ഈ ലിങ്കിലേക്ക് കയറാറുണ്ട്. അടുത്തിടെയാണ് വാഹനരേഖകളിൽ ഉടമകളുടെ മൊബൈൽ നമ്പർ നിർബന്ധമാക്കിയത്. ഉടമസ്ഥാവകാശ കൈമാറ്റം ഉൾപ്പെടെയുള്ള ഇടപാടുകൾക്ക് മൊബൈലിൽ വരുന്ന ഒറ്റത്തവണ പാസ്‌വേഡ് ആണ് ഉപയോഗിക്കുന്നത്. വാഹന ഉടമകളുടെ വിവരങ്ങൾ ചോർന്നതിൻ്റെ തെളിവാണ് വ്യാജസന്ദേശങ്ങൾ.