കൊച്ചി :- പത്തുവയസ്സിൽ താഴെയുള്ള കുട്ടികളുമായി രക്ഷിതാക്കൾ സമരത്തിനെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കാര്യങ്ങളൊന്നും തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിലുള്ള കുട്ടികളുമായി സമരമോ, സത്യാഗ്രഹമോ, ധർണയോ ഒന്നും വേണ്ടന്നാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ്റെ ഉത്തരവ്. കുട്ടികളെ കൂട്ടുകാരോടൊപ്പം കളിക്കാനും പാട്ടുപാടാനും പഠി ക്കാനുമൊക്കെ വിടണമെന്നു കോടതി പറഞ്ഞു.കുട്ടികൾ രക്ഷിതാക്കളുടെ മാത്രമല്ല സമൂഹത്തിൻ്റെ ആകെ സ്വത്താണെന്നും കോടതി പറഞ്ഞു.
മൂന്നു വയസ്സുള്ള കുട്ടിയുമായി സെക്രട്ടേറിയറ്റിനു മുൻപിൽ വെയിലത്ത് സമരം നടത്തിയതിന് തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാരുടെ പേരിലെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് വ്യക്തമാക്കുന്നതാണ് കർശന നിർദേശം. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ ചികിത്സപ്പിഴവുമൂലം തങ്ങളുടെ മറ്റൊരുകുട്ടി മരിച്ചെന്നാരോപിച്ച് നഷ്ട പരിഹാരം ആവശ്യപ്പെട്ടായിരുന്നു 59 ദിവസം സമരം നടത്തിയത്. സമരത്തെത്തുടർന്ന് സർക്കാർ രണ്ടുലക്ഷം രൂപ നഷ്ട പരിഹാരം അനുവദിച്ചിരുന്നു.