പ്രകൃതിയുടെ ശുചീകരണസേനകളെന്ന് അറിയപ്പെടുന്ന കഴുകന്മാർ ഭൂമിയിൽ നിന്ന് പതിയെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. 1970-നും 2020-നുമിടയിൽ ലോകത്ത് കഴുകന്മാരുടെ എണ്ണത്തിൽ 67 ശതമാനമാണ് കുറവുവന്നിരിക്കുന്നത്. ഇന്ത്യയിൽ 48 ശതമാനമാണ് ഇടിവ്. ഹിമാലയൻ താഴ്വരയിൽ കൂടുതലായി കാണപ്പെടുന്ന കഴുകന്മാരുടെ വർഗം 89 ശതമാനമാവും.
സന്നദ്ധസംഘടനയായ വേൾഡ്‌വൈഡ് ഫണ്ട് ഫോർ നേച്ചറിൻ്റെ റിപ്പോർട്ടിലാണ് പകർച്ചവ്യാധികളെ ചെറുക്കുന്നതിലടക്കം വലിയ പങ്കുവഹിക്കുന്ന കഴുകന്മാരുടെ എണ്ണം വൻതോതിൽ കുറഞ്ഞതായി പറയുന്നത്. ഈ കാലയളവിനിടെ ലോകത്തിലെ വന്യജീവികളുടെ എണ്ണത്തിൽ 73 ശതമാനത്തോളം കുറവ് സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പരിസ്ഥിതിയുടെ അമിതചൂഷണം, അപൂർവരോഗങ്ങൾ, ഇരപിടിയന്മാരുടെ സാന്നിധ്യം എന്നിവയാണ് കഴുകന്മാരെ വംശനാശത്തിന്റെ വക്കിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുന്നത്.