പത്തനംതിട്ട :- ശബരിമല തീർഥാടനത്തിനായി വന്നുപോകും വഴി സംസ്ഥാനത്ത് മരിക്കുന്ന അയ്യപ്പഭക്തരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വഹിക്കും. കേരളത്തിലുള്ള വർക്ക് 30,000 രൂപയും സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് ഒരുലക്ഷം രൂപയുമാണ് നൽകുകയെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.
മുൻവർഷങ്ങളിൽ ശബരിമലയ്ക്ക് സമീപം വെച്ച് മരിക്കുന്നവർക്ക് മാത്രമായിരുന്നു സഹായം. അത് ചെറിയ തുകയായിരുന്നു. ഇനിമുതൽ ശബരിമല തീർഥാടനത്തിനിടെ കേരളത്തിൽ എവിടെ മരിച്ചാലും സഹായം കിട്ടും. അപകടമരണമാകണമെന്ന നിബന്ധനയുമില്ല. ഇടുക്കി വണ്ടിപ്പെരിയാറ്റിൽ സത്രം-പുല്ലുമേട്-സന്നിധാനം പരമ്പരാഗത കാനനപാതയിൽ 2023-ലെ മണ്ഡലകാലത്തുമാത്രം കുഴഞ്ഞുവീണ് മരിച്ചത് അഞ്ചു പേരാണ്. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് യാതൊരു സഹായവും കിട്ടിയില്ല. ഇത്തവണ കാനനപാതയിൽ അപകട ഇൻഷുറൻസ് പരിരക്ഷ ഉണ്ട്. അതിനൊപ്പമാണ് ദേവസ്വം ബോർഡ് പുതിയ സഹായവും പ്രഖ്യാപിച്ചിരിക്കുന്നത്.