പാലക്കാട് :- ഉപതിരഞ്ഞെടുപ്പിന്റെ ആരവം മുഴങ്ങി നില്‍ക്കുന്നതിനിടെ ലോകപ്രശസ്തമായ കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് 11നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടത്തിയത്. രാവിലെ ഏഴുമുതൽ വേദപാരായണം, വൈകീട്ട് യാഗശാലപൂജ, അഷ്ടബലി, ഗ്രാമപ്രദക്ഷിണം എന്നിവയുമുണ്ടായി.
രാവിലെ ധ്വജാരോഹണം നടന്നു. വൈകീട്ട് കാളിയമർദന അലങ്കാരത്തിലാണ് പെരുമാളെ എഴുന്നള്ളിക്കുക. ഒന്നാം തേര് നാളായ 13 ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും. നവംബർ 15 നാണ് ദേവാരാധ സംഗമം. കല്‍പ്പാത്തി രഥോത്സവം സുഗമമായി നടത്തുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.