തിരുവനന്തപുരം :- അയ്യപ്പഭക്തർ ഇരുമുടിക്കെട്ടിൽ അനാവശ്യസാധനങ്ങൾ ഒഴിവാക്കണമെന്ന് ശബരിമല തന്ത്രിയും ദേവസ്വം ബോർഡും. ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ സാധനങ്ങൾ ഏതൊക്കെയെന്ന് നിർദേശിച്ച് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്തുനൽകി. ചന്ദനത്തിരി, കർപ്പൂരം, പനിനീർ എന്നിവ ഒഴിവാക്കണം. ഇവ ശബരിമലയിൽ ഉപയോഗിക്കുന്നില്ല. പ്ലാസ്റ്റിക്കും വിലക്കി.
ദേവസ്വം ബോർഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലും കെട്ടുനിറയ്ക്കുമ്പോൾ തന്ത്രിയുടെ നിർദേശം പാലിക്കാൻ ഗുരുസ്വാമിമാരോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് കത്തുനൽകുമെന്ന് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് പറഞ്ഞു. ഇതൊടൊപ്പം കേരളത്തിലെ മറ്റു ദേവസ്വം ബോർഡുകളുടെ അധ്യക്ഷന്മാർ, കമ്മിഷണർമാർ, എ.ഒ.മാർ തുടങ്ങിയവരെയും തന്ത്രിയുടെ നിർദേശം അറിയിക്കും.
തന്ത്രിയുടെ കത്തിൽ നിന്ന് ;
ഇരുമുടിക്കെട്ടിൽ രണ്ടു ഭാഗങ്ങളാണുള്ളത്. മുൻകെട്ട് : ശബരിമലയിൽ സമർപ്പിക്കാനുള്ള സാധനങ്ങൾ. പിൻകെട്ട് : ഭക്ഷണപദാർഥങ്ങൾ. പണ്ടൊക്കെ ഭക്തർ കാൽനടയായി വന്നിരുന്നപ്പോഴാണ് ഇടയ്ക്ക് താവളമടിച്ച് ഭക്ഷണമൊരുക്കാൻ അരി, നാളികേരം തുടങ്ങിയവ പിൻകെട്ടിൽ കൊണ്ടു വന്നിരുന്നത്. ഇപ്പോൾ എല്ലായിടവും ഭക്ഷണ സൗകര്യമുള്ളതിനാൽ അതിൻ്റെ ആവശ്യമില്ല. പിൻകെട്ടിൽ കുറച്ച് അരി കരുതിയാൽ മതി. ഇത് ശബരിമലയിൽ സമർപ്പിച്ച് വെള്ളനിവേദ്യം വാങ്ങാം. മുൻകെട്ടിൽ വേണ്ടത് : ഉണക്കലരി, നെയ്ത്തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന് എന്നിവമാത്രം.