കൊച്ചി :- ശബരിമല തീർഥാടകരെ ബസിൽ നിർത്തിക്കൊണ്ടുപോകരുതെന്ന് കെ.എസ്.ആർ.ടി.സി ക്ക് കർശന നിർദേശം നൽകി ഹൈക്കോടതി. ഇതുറപ്പിക്കാൻ സി.സി.ടി.വി വഴി നീരിക്ഷണം നടത്താനും നിർദേശിച്ചു. ഫിറ്റ്നസ് സർട്ടഫിക്കറ്റുള്ള ബസുകൾ മാത്രമേ പമ്പ സർവീസിന് ഉപയോഗിക്കാവൂവെന്നും നിർദേശിച്ചു. ഒരുക്കിയ സൗകര്യങ്ങൾ അറിയിക്കാനും കെ.എസ്.ആർ.ടി.സി ക്ക് നിർദേശം നൽകി.
തീർഥാടകർക്കായി ഒരുക്കിയ സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രനും ജസ്റ്റിസ് എസ്.മുരളികൃഷ്ണനും അടങ്ങിയ ദേവസ്വം ബെഞ്ച്. മണ്ഡലകാലത്ത് ക്ഷേത്രം 18 മണിക്കൂർ തുറന്നിരിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. നിലവിൽ അഖില ഭാരതീയ അയ്യപ്പസേവാ സംഘത്തിൻ്റെ കൈവശമിരിക്കുന്ന ശബരിമലയിലെ കെട്ടിടം ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കാൻ ദേവസ്വം ബോർഡിന് വിട്ടു കൊടുക്കാനും കോടതി നിർദേശിച്ചു.