നിലവാരമില്ലാത്തതിനെ തുടർന്ന് പാരസെറ്റമോൾ ഗുളികകളുടെ വിതരണത്തിന് വിലക്ക്


കോഴിക്കോട് :- കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി സർക്കാർ ആശുപത്രികളിൽ നൽകുന്ന പാരസെറ്റമോൾ, പാൻപ്രസോൾ ഗുളികകളുടെ വിതരണം നിലവാരമില്ലെന്ന പരാതികളെ തുടർന്ന് മരവിപ്പിച്ചു. പാരസെറ്റമോളിന്റെ പത്തു ബാച്ചിന്റെയും പാന്റ്രപസോളിന്റെ 3 ബാച്ചിന്റെയും വിതരണമാണ് നിർത്തിവച്ചത്.

ഗുളികകൾ കവർ പൊട്ടിക്കുമ്പോൾ പൊടിയുന്നതായും പൂപ്പൽ ബാധിച്ചതായും കണ്ടെത്തിയതോടെയാണു നടപടി. ഓരോ ബാച്ചിലെയും സാംപിളുകൾ നിലവാര പരിശോധനയ്ക്കായി സംസ്‌ഥാന ഡ്രഗ്‌സ് കൺട്രോൾ ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ട്. ഒരു ബാച്ചിൽ 5 ലക്ഷം ഗുളികകൾ ഉണ്ടാകുമെന്നതു കണക്കിലെടുക്കുമ്പോൾ 65 ലക്ഷം ഗുളികകളുടെ വിതരണമാണ് മരവിപ്പിച്ചിരിക്കുന്നത്. വിവിധ ജില്ലകളിലെ ആശുപത്രികളിൽ വിതരണത്തിനെത്തിച്ച പാരസൈറ്റമോൾ അതാതു സംഭരണ കേന്ദ്രങ്ങളിൽ തന്നെ സൂക്ഷിക്കാനാണു നിർദേശം. പരിശോധനാ ഫലം ലഭിച്ചതിനു ശേഷമേ ഇനി വിതരണം പുനരാരംഭിക്കൂ.

മെഡിക്കൽ സർവീസസ് കോർപറേഷനു സ്‌ഥിരം തലവേദനയാകുകയാണ് പാരസെറ്റ മോൾ ഗുളികകൾ. മുൻ വർഷങ്ങളിലും പാരസെറ്റമോൾ നിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ലെസാം, കെഎസ്‌ഡിപി, മെർക്കുറി, സിറോൺ, യുണിക്യുവർ തുടങ്ങി വിവിധ കമ്പനികളെ വിലക്കുപട്ടികയിൽ പെടുത്തിയിരുന്നു. കെഎംഎസ്സി സംഭരണ, വിധാനത്തിലെ പോരായ്‌മകൾ നിലവാരത്തകർച്ചയ്ക്കു കാരണമാകുന്നുണ്ടെന്നാണു കമ്പനികളുടെ ആരോപണം.

ഗർഭിണികൾക്ക് പ്രസവ സമയത്ത് ഉപയോഗിക്കുന്ന ഓക്സിടോസിൻ ഇൻജക്‌ഷനും കഴിഞ്ഞ വർഷം സമാന രീതിയിൽ വിതരണം മരവിപ്പിച്ചിരുന്നു. 2023 ഫെബ്രുവരി 6ന് വിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയ ഈ മരുന്നിന്റെ കാലാവധി 2023 ഒക്ടോബർ 31ന് അവസാനിച്ചു. കെഎംഎസ്‌സി നടപടിയെ കമ്പനി ചോദ്യം ചെയ്തപ്പോൾ കൊല്ലത്ത് എത്തിച്ച മരുന്ന് കുറിയറിൽ തിരുവനന്തപുരത്തേക്ക് അയയ്ക്കുകയായിരുന്നു എന്ന മറുപടിയാണ് ലഭിച്ചത്. ശീതീകരണ സംവിധാനങ്ങൾ ഇല്ലാതെ മരുന്ന് അയച്ചതാണ് നിലവാരം കുറയാൻ കാരണമെന്നു ചൂണ്ടിക്കാട്ടി, തടഞ്ഞു വെച്ച 25,23,511 രൂപ വിട്ടുകിട്ടാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി.

Previous Post Next Post