കൊച്ചി :- ഉരുൾപൊട്ടലുണ്ടായ വയനാട് ചുരൽമലയിലും മുണ്ടക്കൈയിലും പുനരധിവാസ പ്രവർത്തനങ്ങളിൽ കണക്കുകൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു ഹൈക്കോടതിയുടെ വിമർശനം. കേന്ദ്രം വകയിരുത്തിയ തുകയും സംസ്ഥാനം പ്രതീക്ഷിക്കുന്ന തുകയും തമ്മിലുള്ള വ്യത്യാസമെത്ര, വ്യത്യാസമുണ്ടെങ്കിൽ അതിനുള്ള വഴി എന്താണ് തുടങ്ങിയവ അറിയിക്കണമെന്നു കോടതി നിർദേശിച്ചു. വിവരങ്ങളിൽ വ്യക്തത വരുത്താനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഫിനാൻസ് ഓഫിസറോട് ഇന്നു ഹാജരാകാൻ ജസ്റ്റിസ് ഡോ. എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. സഹായത്തെ നടപടിക്രമങ്ങൾ ബാധിക്കരുതെന്നു കോടതി പറഞ്ഞു.
ദുരന്തസമയത്ത് സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ (എസ്ഡി ആർഎഫ്) എത്ര രൂപയുണ്ടായിരുന്നു, എത രൂപ വിനിയോഗിച്ചു, നിലവിൽ എത്ര രൂപയുണ്ട്, എത്ര രൂപ ചെലവിടാം തുടങ്ങിയ വിവരങ്ങളാ ണു കോടതി സംസ്ഥാന സർക്കാരിൽനിന്നു തേടിയത്. അനുവദിച്ച തുകയെ സംബന്ധിച്ച് കേന്ദ്രസർക്കാരും അറിയിക്കണം. ദേശീയ ദുര ന്ത്രപ്രതികരണ നിധിയിൽനിന്ന് 153.467 കോടി രൂപയുടെ സഹായം നൽകിയെന്നു കേന്ദ്രം പറ യുന്നുണ്ടെങ്കിലും ഇതു വിനിയോഗിക്കുന്നതിൽ നിബന്ധന വച്ചതു പ്രതിസന്ധിയാണെന്നു കേരളം വിശദീകരിച്ചു. തുടർന്നാണു വ്യക്‌തത വരുത്താൻ കോടതി നിർദേശിച്ചത്. ദുരന്തമുണ്ടാകുമ്പോൾ സഹായം നേരിട്ടു നൽകാൻ കഴിയുമോ എന്നതിൽ വിശദീകരണം നൽകാമെന്നു കേന്ദ്രസർക്കാർ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്.