ആലപ്പുഴ :- ഡെങ്കിപ്പനി സാധ്യത രണ്ടുമാസം മുൻപേ പ്രവചിക്കാനുള്ള മാതൃക വികസിപ്പിച്ച് പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജി (ഐ.ഐ.ടി.എം.)യിലെ മലയാളി ശാസ്ത്രജ്ഞനും സംഘവും. കാലാവസ്ഥാ ശാസ്ത്രജ്ഞൻ കോട്ടയം ഭരണങ്ങാനം സ്വദേശി ഡോ. റോക്സി മാത്യു കോളിന്റെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർഥിനി എറണാകുളം മൂക്കന്നൂർ സ്വദേശിനി സോഫിയ യാക്കോബ് ഉൾപ്പെടെയുള്ളവർ ചേർന്നാണ് ഇതു വികസിപ്പിച്ചത്. കാലാവസ്ഥയും ഡെങ്കിപ്പനിയും തമ്മിലുള്ള ബന്ധം നിർമിതബുദ്ധി(എ.ഐ.)യും മെഷീൻ ലേണിങ്ങും അടിസ്ഥാനമാക്കി കണക്കു കൂട്ടി പ്രവചിക്കുന്നതിനുള്ള സംവിധാനമാണിത്. മഴയുടെയും താപനിലയുടെയും അടിസ്ഥാനത്തിൽ കൊതുകു വളരാനും ഡെങ്കിപ്പനി വ്യാപിക്കാനുമുള്ള സാധ്യത മുൻകൂട്ടി കണക്കാക്കുകയാണു ചെയ്യുന്നത്. കേരളം പോലെ ഡെങ്കിപ്പനി സാധ്യതയുള്ള സംസ്ഥാനത്ത് ഇതിൻ്റെ പ്രയോജനം ഏറെയാണെന്നാണ് വിലയിരുത്തൽ.
എന്നാൽ, ഇതുസംബന്ധിച്ച പഠനത്തിനായി കേരളത്തിലെ വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ ആരോഗ്യവകുപ്പും കാലാവസ്ഥാ വ്യതിയാനം പൊതുജനാരോഗ്യം നോഡൽ ഓഫീസറും സഹകരിച്ചില്ലെന്നും ഡോ. റോക്സി പറഞ്ഞു. ഇക്കാരണത്താൽ കേരളം കേന്ദ്രിതമായ പ്രത്യേക ഗവേഷണം ഉപേക്ഷിക്കേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു. സമയബദ്ധമായ ഇടപെടലുണ്ടായില്ലെങ്കിൽ, ഉയരുന്ന താപനിലയും കാലവർഷത്തിലെ വ്യതിയാനവും കാരണം ഡെങ്കിപ്പനിയും മരണനിരക്കും രാജ്യത്ത് ഉയരുമെന്നും പഠനത്തിലുണ്ട്. 2030-ൽ ഇത് 18 ശതമാനവും 2050-ൽ 28-40 ശതമാനവും 2081-2100 കാലത്ത് 30-112 ശതമാനവും വർധിക്കുമെന്നാണു നിഗമനം. ഗവേഷണപ്രബന്ധം അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ സയൻറിഫിക് റിപ്പോർട്‌സി' ൽ പ്രസിദ്ധീകരിച്ചു.
ഡെങ്കിപ്പനിമൂലം 2028-ൽ രാജ്യത്ത് ഏറ്റവുമധികം മരണമുണ്ടായത് കേരളത്തിലാണ് -153 പേർ. മഴയുടെ ഏറ്റക്കുറച്ചിലുകൾ ഇടയ്ക്കിടെ വെള്ളം കെട്ടിനിൽക്കാൻ കാരണമാകും. ഇത് കൊതുകുകളുടെ പ്രജനനം കൂട്ടും. ചൂടുള്ള കാലാവസ്ഥ അവയുടെ ജീവിതചക്രം വേഗത്തിലാക്കും. ഇത് ഡെങ്കിപ്പനി പടരാനുള്ള സാധ്യത കൂട്ടുന്നു.