ന്യൂഡൽഹി :- പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു മുതൽ. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. നാളെ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണു നാളെ നടക്കുക. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയാകും പ്രധാനമായും ഈ ഘട്ടത്തിലുണ്ടാകുക. രണ്ടാംഘട്ടം മാർച്ച് 10നു തുടങ്ങി ഏപ്രിൽ 4 വരെ.
സമ്മേളനത്തിനു മുന്നോടിയായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷതയിൽ ഇന്നലെ സർവകക്ഷി യോഗം ചേർന്നു. 36 പാർട്ടികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ബജറ്റ് സമ്മേളനം സുഗമമായി നടത്താൻ എല്ലാ പാർട്ടികളുടെയും പിന്തുണ അദ്ദേഹം തേടി. വൈസ് ചാൻസലർമാർക്കു കൂടുതൽ അധികാരം നൽകുന്ന യുജിസി കരട് മാർഗരേഖ, രാജ്യത്തെ സാമ്പത്തിക വളർച്ചാ വിഷയങ്ങളുമെല്ലാം സഭയിൽ ചർച്ചയാകും.