പറശ്ശിനിക്കടവിലെ ബോട്ട് ജെട്ടിയുടെ വികസനത്തിന്‌ 3.54 കോടിയുടെ ഭരണാനുമതി


പറശ്ശിനിക്കടവ് :- തീർഥാടന വിനോദ സഞ്ചാര കേന്ദ്രമായ പറശ്ശിനിക്കടവിൽ നിലവിലുള്ള ബോട്ട് ജെട്ടി വികസിപ്പിക്കുന്നതിന് 3.54 കോടിയുടെ ഭരണാനുമതി. പറശിനിക്കടവ് ക്ഷേത്രത്തിനോട് ചേർന്ന് 2021 ൽ നിർമിച്ച ബോട്ട് ജെട്ടിയിൽ തിരക്കും ബോട്ടുകളുടെ എണ്ണവും വർധിച്ചതിനെ തുടർന്നാണ് ബോട്ട് ജെട്ടി ദീർഘിപ്പിക്കുന്നതിനുള്ള വഴി തേടിയത്. 

ഇൻലാന്റ് നാവിഗേഷൻ വകുപ്പ് നിർമിച്ച നിലവിലെ ജെട്ടി വഴിയാണ് സംസ്ഥാന ജലഗതാഗത വകുപ്പും സ്വകാര്യ ബോട്ട് ഓപ്പറേറ്റർമാരും സർവ്വീസുകൾ നടത്തുന്നത്. തീർഥാടകരും സഞ്ചാരികളും ഉൾപ്പെടെ പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും, എല്ലാ ക്രൂയിസുകൾ നിർത്തുന്നതിനും ബുദ്ധിമുട്ടുകൾ നേരിടുന്ന പശ്ചാത്തലത്തിലാണ് എം വി ഗോവിന്ദൻ എം എൽ എ ഇടപെട്ട് ജെട്ടി വിപുലീകരിക്കാൻ നടപടി കൈക്കൊണ്ടത്. 

ടൂറിസം വകുപ്പിൻ്റെ രണ്ട് എയർ കണ്ടീഷൻഡ് ബോട്ടുകൾ കൂടി വരും ദിവസങ്ങളിൽ ഇവിടെ സർവീസിന് എത്തുന്ന പശ്ചാത്തലത്തിലാണ് ജെട്ടി വികസനം വേഗത്തിലാക്കാൻ നടപടിയായത്. പറശ്ശിനിക്കടവ് പുഴ കേന്ദ്രമായി ഫ്ലോട്ടിങ് റസ്റ്ററൻ്റ് ഫ്ലോട്ടിങ് ബ്രിഡ്ജ് എന്നിവയും പറശിനി വെള്ളിക്കീൽ ടൂറിസം കോറിഡോർ എന്നിവയും ഒരുങ്ങുന്നുണ്ട്. അതോടൊപ്പം പറശിനി നഗര സൗന്ദര്യവൽക്കരണവും ബസ്സ്റ്റാൻ്റ് വികസനവും ഉൾപ്പടെ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 

പറശ്ശിനി ഉൾപ്പെടുന്ന ആന്തൂർ നഗരസഭയിൽ സ്ത്രീകൾക്ക് മാത്രമായി ഷീ ടർഫ് , ചലചിത്ര അക്കാദമിയുടെ തീയേറ്റർ കോംപ്ലക്സ്, പി ഡബ്ലുഡി റസ്റ്ഹൗസ് , എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. അതോടൊപ്പം ഇറിഗേഷൻ ബംഗ്ലാവ് ആവശ്യക്കാർക്കായി തുറന്ന് നൽകാനും പദ്ധതിയുണ്ട്.

Previous Post Next Post