സ്റ്റാർ ഹോട്ടലുകൾക്ക് ഡ്രൈ ഡേകളിൽ മദ്യം വിളമ്പാം ; മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം


തിരുവനന്തപുരം :- ഡ്രൈ ഡേകളിൽ പ്രത്യേക ലൈസൻസ് ഫീസ് ഈടാക്കി മദ്യം വിളമ്പാൻ സ്‌റ്റാർ ഹോട്ടലുകൾക്ക്‌ അനുമതി നൽകുന്നതിനു പുതിയ മദ്യനയത്തിൽ വ്യവസ്‌ഥ. ഹോട്ടലിൽ നടത്തുന്ന പാർട്ടികൾ, സമ്മേളന പരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ടു ലൈസൻസ് എടുക്കാം. 50,000 രൂപ ഫീസ് അടയ്ക്കണം. ടൂറിസം മേഖലയുടെ ദീർഘകാല ആവശ്യമാണു മദ്യനയത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഒന്നാം തീയതിയിലെ ഡ്രൈഡേ പൂർണമായി എടുത്തുകളയണമെന്ന ആവശ്യം അംഗീകരിച്ചില്ല. 2025-26 സാമ്പത്തികവർഷത്തേക്കുള്ള മദ്യനയത്തിനു മന്ത്രിസഭ അംഗീകാരം നൽകി.

ത്രീ സ്‌റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലോ ഉള്ള ഹോട്ടലുകൾക്കു മാത്രമാണു പ്രത്യേക ലൈസൻസ് അനുവദിക്കുകയെന്നാണു വിവരം. നിലവിൽ ബാർലൈസൻസ് ഇല്ലാത്ത ഹോട്ടലുകൾക്കും ഈ ആവശ്യത്തിനായി ഒറ്റ ദിവസത്തേക്കു ലൈസൻസ് എടുക്കാം. ഇന്ത്യൻ റജിസ്‌റ്റർ ഓഫ് ഷിപ്പിങ് (ഐആർഎസ്) ക്ലാസിഫിക്കേഷനിൽ ഉൾപ്പെട്ട ടൂറിസം കപ്പലു കൾക്കെല്ലാം മദ്യം വിളമ്പാനുള്ള ലൈസൻസ് വാർഷികാടിസ്ഥാനത്തിൽ നൽകും. കൊച്ചി കേന്ദ്രീകരിച്ചുള്ള പത്തോളം കപ്പലുകൾക്ക് പ്രയോജനം ലഭിക്കും. 

ഹോട്ടലുകൾക്കു ഗുണകരമായ നിർദേശങ്ങൾ പുതിയ മദ്യനയത്തിലുണ്ടെങ്കിലും കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കണമെന്ന, ഈ മേഖലയിലെ തൊഴിലാളി സംഘടനകളുടെ ആവശ്യം നയത്തിൽ ഉൾപ്പെടുത്തിയില്ല. ആരാധനാലയങ്ങളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും 400 മീറ്ററാണു കള്ളുഷാപ്പുകളുടെ ദൂരപരിധി നിയന്ത്രണം. ഇതു തുടരും. ബാറുകളുടെ ലൈസൻസ് ഫീസും വർധിപ്പിച്ചിട്ടില്ലെന്നാണു വിവരം. കഴിഞ്ഞ വർഷത്തേക്കു തയാറാക്കിയ കരടു നയമാണു ചില ഭേദഗതികളോടെ ഇപ്പോൾ അംഗീകരിച്ചത്. എന്നാൽ, വിശദാംശങ്ങൾ സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Previous Post Next Post