തലശ്ശേരി :- നിക്ഷേപത്തിന് ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് മാഹി സ്വദേശിയിൽനിന്ന് 12 ലക്ഷം രൂപ തട്ടിയതായി പരാതി. മാഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ കമ്പനിയുടെ പിന്നിൽ പ്രവർത്തിച്ച സംഘത്തിനെതിരേയാണ് മാഹി പാറക്കലിലെ മനയിൽ വീട്ടിൽ എം.ഫസലു പരാതിയുമായി എത്തിയത്. നിക്ഷേപത്തിന് 200 ദിവസം കൊണ്ട് ഇരട്ടി ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് എം.ഫസലു പറഞ്ഞു.
2024-ൽ ചിട്ടി പിടിച്ച 18 ലക്ഷം രൂപ ബാങ്ക് വഴി കൈമാറുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മകന്റെ വിവാഹ ചെലവും മറ്റും മുന്നിൽ കണ്ടായിരുന്നു പണം നിക്ഷേപിച്ചത്. ആറ് ലക്ഷം രൂപ തിരികെ കിട്ടിയെങ്കിലും 12 ലക്ഷം രൂപ ഇന്നും ലഭിച്ചിട്ടില്ലെന്നും പണം ആവശ്യപ്പെടുമ്പോൾ പല കാരണങ്ങളും പറഞ്ഞ് കമ്പനി ഭാരവാഹികൾ ഒഴിഞ്ഞുമാറുകയാണെന്ന് ഫസലു പറഞ്ഞു. മാഹി പോലീസിൽ പരാതി നൽകിയതായും വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുമെന്നും ഫസലു പറഞ്ഞു.