കൊട്ടിയൂർ :- വൈശാഖോത്സവത്തിനു മുന്നോടിയായി പ്രാക്കൂഴം നാൾ ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടത്തി. നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്നുള്ള അവൽ എഴുന്നള്ളത്തും മാലൂർപടി ക്ഷേത്രത്തിൽ നിന്നുള്ള നെയ് എഴുന്നള്ളത്തും ഇന്നലെ രാവിലെ ഇക്കരെ കൊട്ടിയൂർ സന്നിധാനത്തിലെത്തി. തുടർന്ന് ഒറ്റപ്പിലാൻ മനങ്ങാടൻ കേളപ്പൻ, പുറങ്കലയൻ ആര്യത്താൻ ഗിരീഷ്, ജന്മാശാരി കൊട്ടയാട്ട് ശിവൻ, കക്കാടൻകണ്ടി അരുൺ പെരുവണ്ണാൻ, കൊല്ലൻ കാക്കേനിപറമ്പ് കണ്ണൻ, കണിശൻ ഗുരുക്കൾ നടുക്കണ്ടിയിൽ രാധാകൃഷ്ണൻ എന്നിവർ തണ്ണീർക്കുടി ചടങ്ങ് സന്നിധാനത്തിലും തുടർന്നുള്ള കർമങ്ങൾ അക്കരെ കൊട്ടിയൂർക്ഷേത്രത്തിൻ്റെ കിഴക്കേനടയായ മന്ദംചേരിയിൽ ബാവലി പുഴയോരത്തും നടത്തി.
സമുദായി സ്ഥാനികൻ കാലടി കൃഷ്ണ മുരളി നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ കുത്തോടിൽ ചേർന്ന അടിയന്തിരയോഗത്തിൽ കോളയാട് രാമല ഇല്ലം ശ്രീവത്സൻ നമ്പൂതിരി അവൽ അളവ് നടത്തി. പാരമ്പര്യ ഊരാളൻമാരായ ആക്കൽ ദാമോദരൻ നായർ, കെ.സി സുബ്രഹ്മണ്യൻ നായർ, ദേവസ്വം ചെയർമാൻ കൂടിയായ തിട്ടയിൽ നാരായണൻ നായർ, കണക്കപ്പിള്ള വി.വി പ്രദീപൻ എന്നിവരുടെ സാന്നിധ്യത്തിലാണു പ്രാക്കൂഴം നാളിലെ ചടങ്ങുകൾ നടത്തിയത്.
ഇക്കരെ ക്ഷേത്രം ശ്രീകോവിലിനു മുന്നിൽ ആചാരപ്രകാരം പുറക്കൂവത്തിനുള്ള നെല്ലളവ് നടത്തും. രാത്രി ഇക്കരെ ക്ഷേത്രത്തിന്റെ കിഴക്കുള്ള ആയില്യാർ കാവിൽ ജന്മശാന്തി പടിഞ്ഞീറ്റ നമ്പൂതിരിയുടെ കാർമികത്വത്തിൽ പ്രത്യേക പൂജകളും അപ്പട നിവേദ്യവും നടത്തി. പ്രാക്കൂഴം ചടങ്ങുകൾ നടത്തിയതോടെ പാരമ്പര്യ അവകാശികളും സ്ഥാനികരും വ്രതനിഷ്ഠകൾക്ക് തുടക്കം കുറിച്ചു.