സംസ്ഥാനത്തെ 12 ജില്ലാ ആശുപത്രികളില്‍ സ്ട്രോക്ക് യൂണിറ്റുകള്‍ ; പക്ഷാഘാത രോഗികൾക്ക് മികച്ച ചികിത്സ


തിരുവനന്തപുരം :- പക്ഷാഘാതം ഉണ്ടാകുന്നവരുടെ എണ്ണം ‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ 12 ജില്ലാ ആശുപത്രികളില്‍ സ്ട്രോക്ക് യൂണിറ്റുകള്‍ യാഥാര്‍ത്ഥ്യമാക്കിയെന്ന് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ സമഗ്ര പക്ഷാഘാത പരിചരണ സെന്‍റര്‍ ആയി ഉയര്‍ത്തുമ്പോള്‍ പക്ഷാഘാതം ഉണ്ടാകുന്നവര്‍ക്ക് മികച്ച ചികിത്സയും അതിലൂടെ സാധാരണ നിലയിലുള്ള തുടര്‍ ജീവിതവും ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. കാത്ത് ലാബും സ്ട്രോക്ക് ഐസിയുവും ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളാണ് കോമ്പ്രിഹെന്‍സീവ് സ്ട്രോക്ക് സെന്‍റര്‍ സജ്ജമാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. 

സ്ട്രോക്ക് കാത്ത് ലാബ് വഴി തലച്ചോറിലെയും സ്‌പൈനൽ കോർഡിലെയും രക്തക്കുഴലുകളുടെ അസുഖങ്ങളെ ഓപ്പൺ സർജറി ഇല്ലാതെ മിനിമലി ഇൻവേസീവ് രീതിയിൽ ചികിത്സകൾ നല്കാൻ കഴിയുന്നു. സ്വകാര്യ ആശുപത്രിയിൽ വളരെ ചിലവേറിയ ഈ ചികിത്സ കുറഞ്ഞ ചെലവിൽ രോഗികൾക്ക് നല്‍കാൻ സാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 

പക്ഷാഘാതം മൂലമുണ്ടാകുന്ന വൈകല്യങ്ങൾ രോഗിയെ ശാരീരികമായും മാനസികമായും തളർത്തുന്നു. അത് കുടുംബത്തെയും അതുവഴി സമൂഹത്തെയും സാമ്പത്തികമായും ബാധിക്കുന്നു. വലിയ രക്തക്കുഴലിൽ ക്ലോട്ട് വന്ന് രക്തയോട്ടം കുറയുന്ന പക്ഷാഘാതങ്ങളിൽ വൈകല്യങ്ങളും മരണ നിരക്കും വളരെ കൂടുതലാണ്. ഈ വൈകല്യങ്ങളും മരണ നിരക്കും കുറയ്ക്കുന്നതിന് കാത്ത് ലാബിൽ ചെയ്യുന്ന മെക്കാനിക്കൽ ത്രോംബക്ടമി ചികിത്സ വഴി കഴിയുന്നുണ്ട്. ഈ ചികിത്സാ രീതിയും കുറഞ്ഞ ചെലവിൽ രോഗികൾക്ക് നല്‍കാന്‍ സാധിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. 

സ്ട്രോക്ക് കാത്ത് ലാബ് കൊണ്ടുള്ള പ്രയോജനങ്ങൾ 

മിനിമലി ഇൻവേസിവ് ചികിത്സ- ഓപ്പൺ സർജറിയുടെ ആവശ്യമില്ല 

കുറഞ്ഞ നിരക്കിൽ ചികിത്സകൾ നല്‍കാൻ സാധിക്കുന്നു 

വൈകല്യങ്ങളും മരണ നിരക്കും കുറയ്ക്കാൻ സാധിക്കുന്നു 

മിനിമലി ഇൻവേസീവ് എൻഡോവാസ്കുലർ ചികിത്സകളിൽ പരിശീലനം നൽകൽ - ഇത് വഴി ഈ രംഗത്തെ വിദഗ്ധ ഡോക്ടർമാരുടെ അഭാവം നികത്താൻ സാധിക്കും.

Previous Post Next Post