വൈശാഖോത്സവത്തിൻ്റെ ഒരുക്കത്തിൽ കൊട്ടിയൂർ ; ഭക്തർക്കായി ഒരുങ്ങുന്നത് വിപുലമായ സൗകര്യങ്ങൾ



കൊട്ടിയൂർ :- വൈശാഖോത്സവത്തിൻ്റെ ഒരുക്കത്തിൽ കൊട്ടിയൂർ. അക്കരെ കൊട്ടിയൂരിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. നാല് ഗ്രൗണ്ടുകളാണ് പാർക്കിങ്ങിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന് സമീപത്ത് രണ്ടിടത്തും മന്ദംചേരിയിൽ രണ്ടിടത്തുമാണ് വാഹന പാർക്കിങ്ങിനായി സൗകര്യം ഒരുക്കുന്നത്. 2000ത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കും. കാലാവസ്ഥ അനുകൂലമായാൽ അക്കരെ ക്ഷേത്ര പരിസരത്തും വാഹന പാർക്കിങ്ങിന് സൗകര്യം ഒരുക്കുമെന്ന് കൊട്ടിയൂർ ദേവസ്വം അധികൃതർ പറഞ്ഞു.

വഴിപാട് കൗണ്ടറുകളുടെയും പ്രസാദ കൗണ്ടറുകളുടെയും എണ്ണം കൂട്ടും. കിഴക്കേ നടയിലും പടിഞ്ഞാറെ നടയിലുമായി 15 വഴിപാട് കൗണ്ടുറുകൾ അധികമായി നിർമിക്കും. മണിത്തറയിലെ പ്രസാദവിതരണം മൂന്നിടത്ത് നൽകാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും ദേവസ്വം അധികൃതർ പറഞ്ഞു. ഭക്തർക്ക് കുടി വെളളം ലഭിക്കുന്നതിന് വിപുലമായ ക്രമീകരണവും ഒരുക്കും.

അക്കരെ കൊട്ടിയൂരിൽ കയ്യാലകളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. 55 കയ്യാലകളാണ് നിർമിക്കുന്നത്. കയ്യാലകളുടെ ഓലമെയ്യുന്ന ജോലിയാണ് നടക്കുന്നത്. ആധുനികസൗകര്യമുളള 40 പുതിയ ശൗചാലയങ്ങൾ ഇക്കരെ കൊട്ടിയൂർ പരിസരത്ത് നിർമിച്ചിട്ടുണ്ട്. അക്കരെ കൊട്ടിയൂരിലും ഇക്കരെ കൊട്ടിയൂരിലുമായി 150-ഓളം ശൗചാലയങ്ങളാണ് ഉളളത്. ബണ്ടിന്റെ നിർമാണവും ഉടൻ തുടങ്ങും. ജൂൺ രണ്ടിനാണ് നീരെഴുന്നളളത്ത്. എട്ടിന് നെയ്യാട്ടത്തോടെ വൈശാഖോത്സവത്തിന് തുടക്കമാകും.

Previous Post Next Post