കണ്ണൂർ :- ദക്ഷിണ റെയിൽവേയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നൂതന ക്യാമറകൾ വരും. ഇന്റഗ്രേറ്റഡ് എമർജൻസി റെസ്പോൺസ് മാനേജ്മെന്റ് പദ്ധതിയിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. പാലക്കാട് ഡിവിഷനിൽ കണ്ണൂർ, പയ്യന്നൂർ, കാസർകോട്, മംഗളൂരു ജങ്ഷൻ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ. ഇതിന് 3.40 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകളിൽ വീഡിയോ സർവൈലൻസ് സിസ്റ്റം (വിഎസ്എസ്) ആണ് വരുന്നത്.
സ്ത്രീസുരക്ഷ മുൻനിർത്തി കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ നേരത്തെ ക്യാമറകൾ സ്ഥാപിച്ചിരുന്നു. അതിന് പുറമേയാണിത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നൂതന സാങ്കേതികത്വമുള്ള 80 ക്യാമറകൾക്കാണ് നിർദേശമുള്ളത്. എല്ലാ ചെറിയ സ്റ്റേഷനുകളിലും അഞ്ചുമുതൽ 10 വരെ ക്യാമറകൾ വരും. പ്ലാറ്റ്ഫോം മുഴുവനും ദൃശ്യമാകുന്ന രീതിയിലാണ് ക്രമീകരിക്കുക. റെയിൽപ്പാളങ്ങളിലും പാലങ്ങളിലും സോളാർ ക്യാമറയും സ്ഥാപിക്കും.