തിരുവനന്തപുരം :- അംഗീകൃതയോഗ്യതയോ രജിസ്ട്രേഷനോ ഇല്ലാതെ ചികിത്സ നടത്തുന്ന 'ഡോക്ടർമാർ'ക്കെതിരേ കൗൺസിൽ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ നടപടി തുടങ്ങി. ആയുർവേദത്തിന്റെ പേരിൽ വ്യാജചികിത്സ നടത്തുന്നവരെയാണ് ലക്ഷ്യമിടുന്നത്. മർമചികിത്സ, അക്യുപങ്‌ചർ തുടങ്ങി ആദിവാസിചികിത്സവരെ നടത്തിയ പതിനൊന്നുപേരെ കൗൺസിൽ കണ്ടെത്തി. യോഗ്യതയോ കൗൺസിൽ രജിസ്ട്രേഷനോ ഇല്ലാത്ത ഇവർക്കെതിരേ തിരുവനന്തപുരം ജില്ലാകോടതിയിൽ കേസ് ഫയൽ ചെയ്യും. ഇവരുടെ പേരുവിവരം പ്രസിദ്ധീകരിച്ചു. വ്യാജചികിത്സകരെ കണ്ടെത്തിയ വിവരം സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ചിരുന്നു. കോടതി നിർദേശപ്രകാരമാകും തുടർനടപടി.
അംഗീകാരമോ മതിയായ യോഗ്യതയോ രജിസ്ട്രേഷനോ ഇല്ലാത്തവരിൽ നിന്ന് ചികിത്സതേടരുതെന്ന് ജാഗ്രതാനിർദേശവും നൽകിയിട്ടുണ്ട്. സൗന്ദര്യചികിത്സ, മുടിവെച്ചു പിടിപ്പിക്കൽ തുടങ്ങിയ ചികിത്സ നടത്തിയവർക്ക് ഗുരുതര ആരോഗ്യപ്രശ്നമുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പരാതി ലഭിച്ചതോടെയാണ് കൗൺസിൽ പരിശോധന നടത്തിയത്. ഇല്ലാത്ത യോഗ്യത പ്രദർശിപ്പിച്ചതും അംഗീകാരമില്ലാത്ത യോഗ്യത അവകാശപ്പെടുന്നതുമടക്കമുള്ള രേഖകൾ കൗൺസിൽ ശേഖരിച്ചിട്ടുണ്ട്.