കണ്ണൂരിൽ നിരവധി വീടുകളിൽ വെള്ളം കയറി; സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

 


കണ്ണൂർ:-ജില്ലയിലെ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി, നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വെള്ളിയാഴ്ച കൂടി ജില്ലയിൽ റെഡ് അലേർട്ടാണ്. ശനിയാഴ്ച മുതൽ അടുത്ത നാല് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായതിനാൽ മഞ്ഞ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കണ്ണൂർ താലൂക്ക് പരിധിയിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. താവക്കര കണ്ണൂർ സർവ്വകലാശാലക്ക് സമീപം വെള്ളപ്പൊക്ക ഭീഷണിയിലായ 10 കുടുംബങ്ങളെ റവന്യൂ അധികാരികളുടെ നിർദേശ പ്രകാരം അഗ്നിരക്ഷാസേന ബന്ധുവീടുകളിലേക്ക് സുരക്ഷിതമായി മാറ്റി. റസ്‌ക്യൂ ബോട്ടിലാണ് ഇവരെ താവക്കരയിൽ നിന്നും ഒഴിപ്പിച്ചത്.

പുഴാതി കക്കാട് ചെക്കിച്ചിറ ഭാഗത്ത് വെള്ളപ്പൊക്ക ഭീഷണിയിലായ രണ്ട് കുടുംബങ്ങളെ റവന്യൂ അധികൃതരുടെ സാന്നിധ്യത്തിൽ അഗ്നിരക്ഷാസേന സുരക്ഷിതമായി ഒഴിപ്പിച്ചു. ഇവരും ബന്ധുവീടുക്കളിലേക്ക് മാറി.

കണ്ണൂർ-2 വില്ലേജ് പരിധിയിൽ പാസ്‌പോർട്ട് ഓഫീസിനു സമീപം പടന്ന തോടിന് സമീപമുള്ള 40 ഓളം വീടുകളിൽ വെള്ളം കയറി. ഇവരെ ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. തായത്തെരു ഭാഗത്ത് പത്തു കുടുംബങ്ങളെയാണ് മാറ്റി താമസിപ്പിച്ചത്. മുഴപ്പിലങ്ങാട് മലയ്ക്ക് താഴെ പ്രദേശത്ത് പത്തിൽ  അധികം വീടുകളിൽ വെള്ളം കയറി. മൂന്ന് വീട്ടുകാരെ മാറ്റി താമസിപ്പിച്ചു.

പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ റോഡിലെ അണ്ടർ ബ്രിഡ്ജ് കനത്ത മഴയെ തുടർന്ന് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. കടമ്പൂർ വില്ലേജിൽ കേസ് റോഡിനു സമീപം ആറ് വീടുകളിൽ വെള്ളം കയറി. അടിയന്തര സാഹചര്യം അല്ലാത്തതിനാൽ കുടുംബങ്ങൾ വീടുകളിൽ തന്നെ തുടരുകയാണ്. ചെറുകുന്ന് വില്ലേജിൽ മൂന്നാം വാർഡിൽ ബാലകൃഷ്ണൻ എന്നവരുടെ കുടുംബം താമസിക്കുന്ന വീടിന്റെ ചുമർ ഇടിഞ്ഞ് നാശനഷ്ടം സംഭവിച്ചതിനാൽ ബന്ധു വീട്ടിലേക്ക് താമസം മാറി.

കനത്ത മഴയെ തുടർന്ന് തലശ്ശേരി താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തലശ്ശേരി വില്ലേജിൽ  ഒന്നാം വാർഡ് പ്രദേശത്തുള്ള കയ്യാലി റെയിൽവേ ഗേറ്റിന് സമീപമുള്ള മൂന്നു വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഒരു വീട്ടിലെ  രണ്ട് കുട്ടികൾ അടക്കം അഞ്ച് പേരെ ഗവ.ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി. രണ്ടു വീട്ടുകാർ ബന്ധുവീടുകളിലേക്ക് താമസം മാറി.

കണ്ണപുരം വില്ലേജ് ചൈനാക്ലേ റെയിൽവേ ഗേറ്റ് മുതൽ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് റെയിൽ പാളത്തിന് കിഴക്ക് ഭാഗത്ത് വെള്ളം കയറി. ഏഴോളം വീട്ടുകളുടെ മുറ്റത്ത് വെള്ളം കെട്ടി നിൽക്കുന്നുണ്ട്. റെയിൽവേ ലൈനിനോട് ചേർന്നുള്ള ഓവുചാലിലൂടെ ശരിയായി വെള്ളം ഒഴുകി പോകാത്തതാണ് കാരണമെന്ന് സ്ഥലപരിശോധനയിൽ വില്ലേജ് ഓഫീസർ വിലയിരുത്തി. പ്രശ്‌നം പരിഹരിക്കാൻ റെയിൽവേ അധികൃതരോടും, പഞ്ചായത്ത് അധികൃതരോടും ആവശ്യപ്പെട്ടതായി വില്ലേജ് ഓഫീസർ അറിയിച്ചു. വളപട്ടണം വില്ലേജിൽ പതിമൂന്നാം വാർഡിൽ പി രതീഷിന്റെ വീട് മതിലിടിഞ്ഞ് ഭാഗികമായി തകർന്നു. പഞ്ചായത്ത് പ്രസിഡന്റ് പി പി ഷമീമ, വില്ലേജ് ഓഫീസർ പി സിയാദ് എന്നിവർ സ്ഥലം സന്ദർശിച്ചു.

Previous Post Next Post