ന്യൂഡൽഹി :- സിബിഎസ്ഇ സ്‌കൂളുകളിൽ ഇനി നഴ്‌സറി മുതൽ 5-ാം ക്ലാസ് വരെയുള്ള പഠനം മാത്യഭാഷയിൽ. ദേശീയ വിദ്യാഭ്യാസ നയത്തിലെ (എൻഇപി) നിർദേശം ഈ അധ്യയന വർഷം മുതൽ നടപ്പാക്കണമെന്നും മധ്യ വേനൽ അവധി അവസാനിക്കുന്നതിനു മുൻപ് അതിനുള്ള പദ്ധതി രൂപീകരിക്കണമെന്നും സിബിഎസ്‌ഇ ബോർഡ് സ്കൂളുകൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി. രാജ്യത്തെ മുപ്പതിനായിരത്തിലേറെ സിബിഎസ്‌ഇ സ്‌കൂളുകളിൽ നിലവിൽ ഇംഗ്ലിഷിലാണ് അധ്യയനം നടത്തുന്നത്. നഴ്‌സറി മുതൽ 12-ാം ക്ലാസ് വരെ ഇതുവരെ തുടർന്നുവന്ന രീതിക്കാണു മാറ്റം വരുന്നത്.
നഴ്‌സറി മുതൽ രണ്ടാം ക്ലാസ് വരെയുള്ള 'ഫൗണ്ടേഷനൽ സ്‌റ്റേജി'ൽ (അടിസ്ഥാന ഘട്ടം) കുട്ടികളുടെ മാതൃഭാഷയിലോ അല്ലെങ്കിൽ പരിചിതമായ പ്രാദേശിക ഭാഷയിലോ അധ്യാപനം നടത്തണമെന്നാണു ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലെ (എൻസിഎഫ്) നിർദേശം. കൂട്ടിയുടെ പ്രാദേശിക ഭാഷയിൽ പഠനം സാധ്യമല്ലെങ്കിൽ സംസ്ഥാനത്തിന്റെ ഭാഷയിലാകാം പഠനം. 3 മുതൽ 5 വരെ ക്ലാസുകളിൽ മാതൃഭാഷ /പ്രാദേശിക ഭാഷയിൽ പഠനം തുടരാം. അല്ലെങ്കിൽ ഇതല്ലാത്ത മറ്റൊരു ഭാഷയിൽ പഠനം നടത്താനുള്ള അവസരവും നൽകും. എൻസിഇആർടിയുടെ ഒന്ന്, രണ്ട് ക്ലാസ് പുസ്തകങ്ങൾ നിലവിൽ 22 ഭാഷകളിൽ ലഭ്യമണ്. ഉയർന്ന ക്ലാസുകളിലേക്കുള്ളവ പരിഭാഷപ്പെടുത്തുകയാണെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ മാറ്റം ജൂലൈ മുതൽ പ്രാബല്യത്തിൽ വരുത്തമെന്നാണു സിബിഎസ്‌ഇ ശുപാർശ ചെയ്യുന്നതെങ്കിലും സ്കൂളുകൾക്ക് സമയക്രമം തിരഞ്ഞെടുക്കാം. സ്‌കൂളുകളിൽ എൻസിഎഫ് നടപ്പാക്കുന്നതിനുള്ള സമിതി രൂപീകരിക്കണം. മാതൃഭാഷയിൽ അധ്യായനം നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇവർ രൂപരേഖ തയാറാക്കണം. ഓരോ മാസവും 5ന് മുൻപു പുരോഗതി സിബിഎസ്‌ഇക്കു നൽകണമെന്നും അക്കാദമിക് വിഭാഗം ഡയറക്‌ടർ ഡോ. പ്രഗ്യ എം സിങ്ങിൻ്റെ സർക്കുലറിൽ പറയുന്നു.