ന്യൂഡൽഹി :- മഴക്കാലത്ത് ദേശീയപാതയിലെ വെള്ളക്കെട്ട് പരിഹരിക്കാനും യാത്ര അപകടരഹിതമാക്കാനും മുൻകരുതലെടുക്കുമെന്നു ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ). ഇതിനായി രാജ്യമെമ്പാടും ദേശീയപാതകളുടെ വിവിധ റീച്ചുകളിലായി 15 ദിവസം നീളുന്ന പരിശോധന നടത്തും. എൻഎച്ച്എഐ ഉദ്യോഗസ്ഥരും കരാറുകാരും കൺസൽറ്റന്റുമാരും പങ്കെടുക്കും. പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് ഡ്രോണുകളും ഉപയോഗിക്കും. കേരളത്തിൽ മലപ്പുറം കൂരിയാട് ഉൾപ്പെടെ ദേശീയപാത ആദ്യമഴയിൽ തന്നെ തകർന്ന സാഹചര്യത്തിലാണു തീരുമാനം.
വെള്ളക്കെട്ട്, മണ്ണിടിച്ചിൽ സാധ്യത എന്നിവയുണ്ടെങ്കിൽ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കും. പാലങ്ങൾ, കൾവർട്ടുകൾ എന്നിവയിലൂടെ സുഗമമായി വെള്ളം ഒഴുകുന്നുവെന്നു ഉറപ്പാക്കും. പാതയോരത്തെ ഓവുചാലുകൾ, നീർച്ചാലുകൾ, റോഡിൻ്റെ സംരക്ഷണ ഭിത്തിയിൽ നിന്നു വെള്ളം ഒഴുകേണ്ട പൈപ്പുകൾ എന്നിവയിലെയും തടസ്സങ്ങൾ നീക്കും. ഇതിനായി എൻഎച്ച്എഐ ഫീൽഡ് ഓഫിസുകൾ സൂക്ഷ്‌മ പരിശോധന നടത്തണമെന്നും ആവശ്യം വന്നാൽ ഉടൻ ഇടപെടണമെന്നും നിർദേശിച്ചു.
അടിയന്തര ഇടപെടൽ ആവശ്യമുള്ള സ്‌ഥലങ്ങളിൽ മണ്ണുമാന്തി, മണൽച്ചാക്കുകൾ, സൂചനാ ബോർഡുകൾ ഇവ സജ്ജമാക്കും. ഇത്തരം സ്ഥലങ്ങളിൽ എൻഎച്ച്എഐ ഉദ്യോഗസ്ഥരും കരാറുകാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ജില്ലാ, സംസ്‌ഥാന ഭരണകൂടങ്ങളുമായി ഏകോപനത്തോടെ പ്രവർത്തിക്കാനും നിർദേശിച്ചു. വാഹനങ്ങൾ വഴിതിരിച്ചുവിടേണ്ടിവരുന്ന സ്‌ഥലങ്ങളിൽ പകരം ഉപയോഗിക്കേണ്ട റോഡുകളും യാത്രായോ ഗ്യമാണെന്നു പരിശോധിച്ച് ഉറപ്പാക്കാനും റീജനൽ ഓഫിസുകളോട് നിർദേശിച്ചു.