അമേരിക്കയിലെ മുട്ട ക്ഷാമം പരിഹരിക്കാൻ ഇന്ത്യ ; മുട്ടകളുമായി 21 കൂറ്റൻ കണ്ടെയ്‌നറുകൾ ഇന്ത്യയിൽ നിന്ന് പുറപ്പെട്ടു


ചെന്നൈ :- അമേരിക്കയിലെ മുട്ട ക്ഷാമം പരിഹരിക്കാൻ ഇന്ത്യയിൽ നിന്ന് വൻതോതിൽ കയറ്റുമതി ചെയ്യുന്നു. തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നാണ് മുട്ട കയറ്റി അയക്കുന്നത്. അമേരിക്കയുടെ ഔദ്യോഗിക അനുമതിയെ തുടർന്ന് തൂത്തുക്കുടിയിലെ വിഒസി തുറമുഖം വഴി അമേരിക്കയിലേക്ക് കയറ്റി അയച്ചു. 4.75 ലക്ഷം മുട്ടകൾ വഹിക്കുന്ന 21 കണ്ടെയ്‌നറുകൾ കഴിഞ്ഞ മാസം അവസാനത്തോടെ പുറപ്പെട്ടു. ഏകദേശം ഒരുകോടി മുട്ടകളാണ് കണ്ടെയ്നറുകളിൽ കയറ്റിയയച്ചത്. 

യുഎഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ മിഡിൽ ഈസ്റ്റിലെ നിരവധി രാജ്യങ്ങളിലേക്കും നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഇന്ത്യ നിലവിൽ പ്രതിമാസം ഏകദേശം 200 ദശലക്ഷം മുട്ടകൾ കയറ്റുമതി ചെയ്യുന്നുണ്ട്. രോഗ നിയന്ത്രണ പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് മുട്ട കയറ്റുമതിക്ക് അം​ഗീകാരം ലഭിച്ചതെന്നും മേഖലക്ക് വലിയ നേട്ടമാണെന്നും തമിഴ്‌നാട് കന്നുകാലി വികസന ഏജൻസിയുടെ മുൻ അംഗവും തമിഴ്‌നാട് മുട്ടൈ കൊച്ചി പന്നൈലർഗൽ മാർക്കറ്റിംഗ് സൊസൈറ്റിയുടെ പ്രസിഡന്റുമായ വി സുബ്രഹ്മണ്യം പറഞ്ഞു. 

ബ്രസീൽ, തുർക്കി, കാനഡ, ചൈന, ബെൽജിയം, യുകെ തുടങ്ങിയ പ്രധാന മുട്ട കയറ്റുമതി രാജ്യങ്ങളിൽ വ്യാപകമായി പടർന്നുപിടിച്ച ഹൈലി പാത്തോജെനിക് ഏവിയൻ ഇൻഫ്ലുവൻസ (HPAI) ഉൽപ്പാദനത്തെ തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് ഇന്ത്യൻ മുട്ടക്ക് അനുമതി ലഭിച്ചത്. യുഎസ്ഡിഎയുടെ ഭക്ഷ്യ സുരക്ഷാ പരിശോധനാ സേവനം (എഫ്എസ്ഐഎസ്) ഇറക്കുമതി ചെയ്ത മുട്ടകൾ അമേരിക്കൻ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. 

കർശനമായ പരിശോധനക്ക് ശേഷം, ആരോഗ്യ സർട്ടിഫിക്കറ്റുകൾ നൽകിയതിന് ശേഷമേ വിതരണം ചെയ്യൂ. ഒരു മുട്ടയ്ക്ക് കുറഞ്ഞത് 60 ഗ്രാം ഭാരം വേണം. ഗുണനിലവാരം (ഗ്രേഡ് A/A+), ബയോസെക്യൂരിറ്റി മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മാനദണ്ഡങ്ങൾ പാലിക്കാത്ത ചരക്ക് തിരിച്ചയക്കും. ഇന്ത്യയിലെ മുട്ട കയറ്റുമതിയുടെ 90% നാമക്കൽ മേഖലയിൽ നിന്നാണ്.

Previous Post Next Post