കണ്ണൂർ :- പോലീസ് കസ്റ്റഡിയിൽ വിടുന്നവരെ ഓരോ 48 മണിക്കൂർ കൂടുമ്പോഴും വിദഗ്ധ ഡോക്ടറുടെ മുന്നിൽ വൈദ്യപരിശോധനയ്ക്കു വിധേയനാക്കണമെന്നു സംസ്‌ഥാന പോലീസ് മേധാവിയുടെ നിർദേശം. സാധാരണ അറസ്റ്റ‌് രേഖപ്പെടുത്തി കഴിയുമ്പോൾ വൈദ്യപരിശോധന നടത്തിയാൽ പിന്നീട് ഉണ്ടാകാറില്ല. കസ്റ്റഡിയിൽ വിടുന്ന പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കുമ്പോഴാണു വീണ്ടും വൈദ്യപരിശോധന നടത്താറുള്ളത്. സംസ്‌ഥാന പൊലീസ് മേധാവി പുറത്തിറക്കിയ പൗരാവകാശ ചാർട്ടറിലാണു നിർദേശമുള്ളത്.
അറസ്റ്റിലാകുമ്പോൾ തന്നെ വൈദ്യപരിശോധന നടത്തണം ചെറുതും വലുതുമായ ഏതെങ്കിലും മുറിവുകൾ ശരീരത്തിലുണ്ടങ്കിൽ അവ പരിശോധനാസമയത്ത് ഇൻസ്പെക്ഷൻ മെമ്മോയിൽ രേഖപ്പെടുത്തണം. അറസ്റ്റിലാകുന്നയാളും അറസ്റ്റ് ചെയ്ത പൊലീസ് ഓഫിസറും മെമ്മോയിൽ ഒപ്പിടണം. ഇതിന്റെ പകർപ്പ് അറസ്റ്റിലായ ആൾക്കും നൽകണം. പൊലീസിലെ മൂന്നാം മുറയും കസ്റ്റഡിമരണവും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യമൊഴിവാക്കാനാണു പൊലീസ് ഇടപെടേണ്ട രീതികൾ സംബന്ധിച്ചു പൗരാവകാശ ചാർട്ടർ തയാറാക്കിയത്. അറസ്റ്റ് ചെയ്യുന്നയാളെ ചോദ്യം ചെയ്യുന്ന പൊലീസ് ഉദ്യോഗ സ്ഥൻ തിരിച്ചറിയൽരേഖയും പദവികളോടു കൂടിയ നെയിംടാഗുകളും കൃത്യമായി കാണുന്നവിധം ധരിക്കണമെന്നും നിർദേശമുണ്ട്.