ജൂൺ 9ന് അർധരാത്രി മുതൽ ട്രോളിങ്‌ നിരോധനം ; പോലീസ് നിരീക്ഷണം ശക്തമാക്കും, നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ നിയമനടപടി സ്വീകരിക്കും


കണ്ണൂർ :- ജൂൺ 9ന് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെയുള്ള ട്രോളിങ് നിരോധന കാലയളവിൽ കടലോര മേഖലകളിൽ പോലീസ് നിരീക്ഷണവും കടൽ നിരീക്ഷണവും ശക്തമാക്കും. മീൻപിടിത്തത്തിന് അനുമതിയുള്ള പരമ്പരാഗത യാനങ്ങളിൽ ആധാർ, റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവയുള്ള തൊഴിലാളികൾ മാത്രമേ പാടുള്ളൂ. ആയിക്കര തുറമുഖത്തു രാത്രി 8നു ശേഷം മത്സ്യത്തൊഴിലാളികളുടേത് അല്ലാത്ത വാഹനങ്ങൾ നിരോധിക്കും. രക്ഷാപ്രവർത്തനത്തിനും കടൽ പട്രോളിങ്ങിനും രണ്ടു ട്രോൾ ബോട്ടുകൾ സജ്ജമാക്കി. കോസ്റ്റ് ഗാർഡ്, നേവി എന്നിവയുടെ സഹായവും രക്ഷാപ്രവർത്തനത്തിന് ഉപയോഗപ്പെടുത്തും. ആയിക്കര മാപ്പിളബേ മത്സ്യബന്ധന തുറമുഖത്തു രക്ഷാപ്രവർത്തനത്തിന് മറൈൻ റെസ്ക്യൂ യൂണിറ്റ് സജ്‌ജമാക്കി.

നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുൻപ് എല്ലാ ബോട്ടുകളും ഹാർബറുകളിൽ പ്രവേശിക്കണം. അന്യസംസ്ഥാന ബോട്ടുകൾ 9നു മുൻപു തീരം വിട്ടുപോകണം. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന എല്ലാ യാനങ്ങളും മതിയായ സുരക്ഷാ ഉപകരണങ്ങളും രേഖകളും കരുതണം. സർക്കാരിൽ നിന്നുള്ള കാലാവസ്‌ഥാ മുന്നറിയിപ്പുകൾ അനുസരിച്ചു മാത്രമേ മത്സ്യബന്ധനത്തിനു പുറപ്പെടാവൂ. കടലിൽ സംഭവിക്കുന്ന എല്ലാവിധ അപകടങ്ങളും യഥാസമയം ഫിഷറീസ് കൺട്രോൾ റൂമിൽ അറിയിക്കണം. 

Previous Post Next Post