കൊട്ടിയൂരിൽ ഇന്ന് ഇളനീർവെപ്പ് ; ഭക്തജനത്തിരക്കേറുന്നു


കൊട്ടിയൂർ :- വൈശാഖോത്സവത്തിലെ പ്രധാന ചടങ്ങായ ഇളനീർവെപ്പ് ചൊവ്വാഴ്ച രാത്രി നടക്കും. വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്ന് എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി സന്ധ്യക്ക് കൊട്ടിയൂരിലെത്തും. രാത്രി കാര്യത്ത് കൈക്കോളൻ തിരുവഞ്ചിറയിലെ കിഴക്കേനടയിൽ തട്ടും പോളയും വിരിച്ച്, കുടിപതി കാരണവർ വെള്ളി കിടാരം വെച്ച് രാശി വിളിച്ചാണ് ഇളനീർവെപ്പ് ആരംഭിക്കുക. രാത്രി മന്ദംചേരിയിലെ ബാവലിക്കരയിൽ കാത്തിരിക്കുന്ന ഇളനീർവ്രതക്കാർ രാശി വിളിക്കുമ്പോൾ ഇളനീർക്കാവുകളുമായി സന്നിധാനത്തേക്ക് ഓടിയെത്തും. തട്ടും പോളയും വിരിച്ച സ്ഥാനത്തെ മൂന്നുവലം വച്ച് ഇളനീർക്കാവുകൾ സമർപ്പിക്കും. വീരഭദ്രനെ വണങ്ങി ഭണ്ഡാരംപെരുക്കി തിരിച്ചുപോകും. 

തണ്ടയാൻമാരാണ് അവകാശപ്രകാരം ഇളനീർ വയ്ക്കുക. ഇളനീർവെപ്പ് പൂർത്തിയായാൽ ഏറ്റവും ഒടുവിലായി എരുവട്ടി തണ്ടയാൻ എള്ളണ്ണ സമർപ്പിക്കും. കത്തി തണ്ടയാൻമാർ ഇളനീർ ചെത്താനുള്ള കത്തികളും സമർപ്പിക്കും. ബുധനാഴ്ചയാണ് ഇളന്നീരാട്ടം. വൈശാഖോത്സവത്തിലെ രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും ബുധനാഴ്ച നടക്കും.

Previous Post Next Post