തിരുവനന്തപുരം :- സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിൽ പ്രീമിയത്തിനൊപ്പം ആനുകൂല്യവും കൂട്ടാൻ ശുപാർശ. പ്രതിമാസ പ്രീമിയം 500 രൂപയിൽ നിന്ന് 750 രൂപയാക്കാനാണ് ധനവകുപ്പ് വിദഗ്‌ധസമിതിയുടെ ശുപാർശ. തീരുമാനമെടുക്കാനായി ധനവകുപ്പ് മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി.
നിലവിൽ മൂന്നുലക്ഷം രൂപ വരെയാണ് ചികിത്സാസഹായം. ഇത് അഞ്ചുലക്ഷം രൂപയാക്കി ഉയർത്താനാണ് നിർദേശം. മൂന്നു വർഷത്തെ മെഡിസെപ്പ് കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ കരാർകാലാവധി ധനവകുപ്പ് മൂന്നുമാസത്തേക്കു കൂടി നീട്ടി. അടുത്തഘട്ടം നടത്തിപ്പിന് ടെൻഡർ വിളിച്ച് കമ്പനിയെ നിശ്ചയിച്ച് കരാറിൽ ഏർപ്പെടണം.