മംഗളൂരു :- കപ്പലപകടത്തിൽ പരിക്കുകളില്ലാതെ മംഗളൂരുവിലെ ഹോട്ടലിൽ കഴിയുന്ന ജീവനക്കാർ ഒരാഴ്ചയ്ക്കുള്ളിൽ അവരവരുടെ നാട്ടിലേക്ക് മടങ്ങും. പരിക്കില്ലാത്ത 13 കപ്പൽ ജീവനക്കാരെ അവരവരുടെ രാജ്യങ്ങളിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് കപ്പലിന്റെ മംഗളൂരുവിലെ ഉപ ഏജൻസിയായ സീ ലിങ്ക് വക്താവ് അറിയിച്ചു. കപ്പൽ കമ്പനിയുടെ മുംബൈയിൽ നിന്നുള്ള പ്രതിനിധിയും ജീവനക്കാർക്കൊപ്പമുണ്ട്. സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള എല്ലാ രേഖകളും ഇവരുടെ കൈവശമുള്ളതിനാൽ പോകാനുള്ള നടപടികൾ എളുപ്പമാകുമെന്നാണ് പ്രതീക്ഷ. ഹോട്ടലിൽ കഴിയുന്ന 13 പേരും പൂർണ ആരോഗ്യവാന്മാരാണ്.
കപ്പലിലെ ഓയിലറായ ചൈന യിൽനിന്നുള്ള ലുയൻലി, ഫിറ്ററായ ഇൻഡൊനീഷ്യയിൽ നിന്നുള്ള സോനിറ്റൂർ ഹയേനി എന്നിവരാണ് 40 ശതമാനത്തോളം പൊള്ളലേറ്റ് ഐസിയുവിൽ കഴിയുന്നത്. മൂന്നുപേർ വാർഡിൽ ചികിത്സയിലുണ്ട്. പൂർണ ആരോഗ്യവാന്മാരായ ശേഷമേ ഇവരുടെ തിരിച്ചുപോക്കിനെക്കുറിച്ച് തീരുമാനമാകൂ.
കപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ 18 പേരെയാണ് തിങ്കളാഴ്ച രാത്രി മംഗളൂരുവിലേക്ക് കൊണ്ടുവന്നത്. ചൈനയിൽ നിന്നുള്ള എട്ടുപേർ, മ്യാൻമാർ, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള നാലുപേർ വീതം, ഇൻഡൊനീഷ്യക്കാരായ രണ്ടുപേർ എന്നിവരാണ് നിലവിൽ ആസ്പത്രിയിലും ഹോട്ടലിലുമായി കഴിയുന്നത്.