പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രത്തിലെത്തിയാൽ കുഞ്ഞൻ നവാഗതരെ കാണാം. എമു, തൊപ്പിക്കുരങ്ങ്, മൂർഖൻ എന്നിവയുടെ കുഞ്ഞുങ്ങളാണ് പാർക്കിലെ പുതിയ അതിഥികൾ. ജനുവരി രണ്ടാംപകുതിയിൽ പെൺപക്ഷികൾ ഇട്ടിരുന്ന മുട്ട, ആൺ എമു പക്ഷിയായ 'ജാക്ക്' അടയിരുന്നാണ് വിരിയിച്ചത്. 73 ദിവസമെടുത്ത്, ഏപ്രിൽ ആദ്യവാരമാണ് മുട്ട വിരിഞ്ഞത്. ആൺ പക്ഷികളാണ് അടയിരുന്നു മുട്ടകൾ വിരിയിക്കുന്നത്. കൂടാതെ ആറേഴുമാസത്തോളം കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും ആൺപക്ഷികൾ തന്നെയാണ്.
ഇതോടൊപ്പം ഇരട്ടിമധുരം പകരാൻ രണ്ട് തൊപ്പിക്കുരങ്ങുകളും പാർക്കിൽ കഴിഞ്ഞ മാസമുണ്ടായിട്ടുണ്ട്. 'മക്കാക്ക റേഡിയേറ്റ' എന്ന ശാസ്ത്രീയനാമമുള്ള തൊപ്പിക്കുരങ്ങൻ കുഞ്ഞുങ്ങളെ താലോലിക്കാൻ കൂട്ടിലെ മറ്റ്കുരങ്ങുകളും ഒപ്പമുണ്ട്. തലയുടെ മുകളിൽ തൊപ്പി പോലെ കൂട്ടമായി മു ടിയുള്ളതുകൊണ്ടാണ് 'തൊപ്പിക്കുരങ്ങ്' എന്ന പേര് ലഭിച്ചത്. പാർക്കിലെ മൂർഖൻ മുട്ടയിട്ടതിൽ നിന്ന് 17 കുഞ്ഞുങ്ങളാണ് ജൂൺ ആദ്യ വാരം വിരിഞ്ഞിറങ്ങിയത്. മുട്ടകളെല്ലാം കൃത്രിമ സാഹചര്യമൊരുക്കി70 ദിവസംകൊണ്ടാണ് വിരിയിച്ചെടുത്തത്. പാർക്കിലെ പുതിയ അതിഥികളെ സന്ദർശകർക്ക് കാണായി അവസരമൊരുക്കിയതായി ഡയറക്ടർ പ്രൊഫ. ഇ.കുഞ്ഞിരാമൻ അറിയിച്ചു.