ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു ; ആദ്യ വിമാനം കരിപ്പൂരിലെത്തി, കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ജൂൺ 30ന് എത്തും


മലപ്പുറം :- കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയവരുടെ ആദ്യ വിമാനം IX 3012 ഇന്നലെ വൈകിട്ട് 5.20ന് കരിപ്പൂരിൽ ഇറങ്ങി. 170 തീർത്ഥാടകരാണ് ആദ്യ വിമാനത്തിൽ കോഴിക്കോട് എത്തിയത്. ഇതിൽ 76 പുരുഷന്മാരും 94 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. കൊച്ചി എംബാർക്കേഷനിലെ ആദ്യ വിമാനം ഇന്ന് പുലർച്ചെ 12.30ന് എത്തി. കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ജൂൺ 30ന് വൈകീട്ട് 5.05നാണ് എത്തുന്നത്.

ഇന്നലെ കരിപ്പൂരിലെത്തിയ ആദ്യ വിമാനത്തിലെ ഹാജിമർക്ക് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകി.ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ സംസം വിതരണം ഉദ്ഘാടനം ചെയ്തു.

തീർത്ഥാടകരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങൾ തയ്യാറാക്കിയിരുന്നു. വിമാനത്താവളത്തിൽ എത്തുന്ന തീർത്ഥാടകർക്ക് ലഗേജുകൾ സുഖമമായി കൈകാര്യം ചെയ്യുന്നതിനും ഓരോ തീർത്ഥാടകനും അഞ്ച് ലിറ്റർ വീതം സംസം നൽകുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിശ്രമത്തിന് പ്രത്യേക ഇരിപ്പിടവും കുടിവെള്ളം/റിഫ്രഷ്മെന്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

ആദ്യ വിമാനത്തിലെ ഹാജിമാരുടെ സ്വീകരണച്ചടങ്ങിൽ ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അഡ്വ. പി.ടി.എ. റഹീം എം.എൽ.എ., എയർപാർട്ട് ഡയറക്ടർ മുനീർ മാടമ്പാട്ട്, സി.ഐ.എസ്.എഫ്. കമാണ്ടന്റ് ശങ്കർറാവു ബൈറെഡ്ഡി, ഡെപ്യൂട്ടി ജനറൽ മാനേജർ-ഓപ്പറേഷൻസ് സുനിത വർഗീസ്, ഹജ് കമ്മിറ്റി മെമ്പർമാരായ ഉമർ ഫൈസി മുക്കം, അഡ്വ. പി. മൊയ്തീൻകുട്ടി, അസ്‌കർ കോറാഡ്, അസി. സെക്രട്ടറി ജാഫർ കെ. കക്കൂത്ത്, നോഡൽ ഓഫീസ്സർ അസ്സയിൻ പി.കെ., മുഹമ്മദ് ഷഫീഖ് (ഹജ്ജ്‌സെൽ), യൂസുഫ് പടനിലം പങ്കെടുത്തു. ഇന്ന് രാവിലെ 9.35ന് IX3032 വിമാനവും കരിപ്പൂരിലെത്തും.

Previous Post Next Post