അങ്കണവാടിയിൽ പാൽ നിർബന്ധമാക്കി, പാൽ നൽകുന്ന ദിവസങ്ങളിൽ എത്താത്ത കുട്ടികൾക്ക് തൊട്ടടുത്ത ദിവസം തൈരായോ മോരായോ ലഭിക്കും


പത്തനംതിട്ട :- അങ്കണവാടിയിൽ പാൽ നൽകുന്ന ദിവസങ്ങളിൽ എത്താത്ത കുട്ടികൾക്ക് തൊട്ടടുത്ത ദിവസം അവരുടെ പാൽ തൈരായോ മോരായോ ഇനി ഉച്ച ഭക്ഷണത്തിനൊപ്പം ലഭിക്കും. അങ്കണവാടികളിലൂടെ നടപ്പാക്കുന്ന പോഷക ബാല്യം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിനും കുട്ടികളിലെ വളർച്ച മുരടിക്കൽ, ഭാരക്കുറവ് എന്നിവ പരിഹരിക്കുന്നതിനുമാണ് അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നത്. ഈ വർഷം മുതൽ ആഴ്ച്‌ചയിൽ 3 ദിവസം പാലും 3 ദിവസം മുട്ടയും നൽകുന്നുണ്ട്. അങ്കണവാടിയിൽ വന്നില്ല എന്ന കാരണം കൊണ്ട് ഇവ ലഭിക്കാതെ പോയാൽ തൊട്ടടുത്ത ദിവസം കുട്ടികൾക്ക് ഇവ ഉറപ്പാക്കണമെന്നു വനിതാ ശിശുവികസന ഡയറക്ടർ നിർദേശം നൽകി. 

വർഷത്തിൽ 52 ആഴ്ചകളിലായി 156 മുട്ടയും ഒരു ദിവസം 125 മില്ലി ലീറ്റർ പാൽ വീതം 52 ആഴ്ചകളി ലായി 19.5 ലീറ്റർ പാലും കുട്ടികൾക്ക് നൽകണം. സംസ്‌ഥാനത്തെ അങ്കണവാടികളിലൂടെ 2.90 ലക്ഷം കുട്ടികൾക്കാണു പദ്ധതി പ്രകാരം പോഷകാഹാരം ഉറപ്പാക്കുന്നത്. ഒരു മുട്ടയ്ക്കു ചരക്കു കൂലി ഉൾപ്പെടെ 10 രൂപയും ഒരു ലീറ്റർ പാലിനു 60 രൂപയുമാണ് അനുവദിക്കുന്നത്. ഇവ വിതരണം ചെയ്യുന്നതിനു പഞ്ചായത്ത് തലത്തിൽ ടെൻഡർ ക്ഷണിക്കാനും നിർദേശമുണ്ട്. പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ പദ്ധതി തടസ്സം കൂടാതെ നടപ്പാക്കുന്നതിനു നിലവിലെ ടെൻഡർ പ്രകാരവും മറ്റു സംവിധാനങ്ങളിലൂടെയും ഇവ വാങ്ങണമെന്നു നിർദേശിച്ചു. എല്ലാ അങ്കണവാടികളിലും പോഷകബാല്യം പദ്ധതി തടസ്സമില്ലാതെ നടക്കുന്നുണ്ടന്നു ബന്ധപ്പെട്ട പ്രോഗ്രാം ഓഫിസർമാർ ഉറപ്പുവരുത്തി എല്ലാ മാസവും 15നു മുൻപ് റിപ്പോർട്ട് നൽകണം.

Previous Post Next Post