ദില്ലി :- ഇറാനിലെ എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിക്കുകയാണെന്ന് വ്യക്തമാക്കി ഇന്ത്യൻ എംബസി. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ടെലഗ്രാം വഴിയോ, ഹെൽപ്‌ലൈന്‍ നമ്പറുകളിലോ ബന്ധപ്പെടണമെന്നാണ് എംബസി നിര്‍ദേശിച്ചിരിക്കുന്നത്. രണ്ട് വിമാനങ്ങൾകൂടി ഇറാനിലെ മസ്ഹദില്‍ നിന്നും ഇന്ന് ദില്ലിയില്‍ എത്തും. വൈകീട്ട് 4.30 നും, രാത്രി 11.30 നും ഓരോ വിമാനങ്ങൾ എത്തുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇതുവരെ 3 വിമാനങ്ങളിലായി ഇറാനില്‍ നിന്നും എത്തിയത് 517 ഇന്ത്യാക്കാരാണ്
ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായി രണ്ട് വിമാനങ്ങൾ നേരത്തെ ദില്ലിയിലെത്തിയിരുന്നു. മഷ്ഹദിൽ നിന്നുള്ള വിമാനത്തിൽ 290 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ജമ്മു കശ്മീരിൽ നിന്നുള്ളവരാണ് വന്നവരിൽ ഏറെയും. ഇന്നലെ രാത്രി 11.30 ന് ദില്ലിയിലെത്തിയ വിമാനത്തിൽ 290 പേരാണ് തിരിച്ചെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ എത്തിയ വിമാനത്തിൽ 200ൽ അധികം പേര്‍ ഉണ്ടായിരുന്നു. വന്നവരിൽ 190 പേർ ജമ്മു കശ്മീർ സ്വദേശികളാണ്. ദില്ലി, ഹരിയാന, കർണാടക, ബംഗാൾ സ്വദേശികളാണ് മറ്റുള്ളവർ. ഇന്ത്യൻ പതാക കൈയിലേന്തി ജയ് ഹിന്ദ് മുദ്രാവാക്യം മുഴക്കിയാണ് പലരും പുറത്തേക്ക് ഇറങ്ങിയത്.