ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കടയൊഴിപ്പിക്കുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി


കണ്ണൂർ :-  ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കടയൊഴിപ്പിക്കുന്ന വ്യാപാരികൾക്ക് 2 ലക്ഷം രൂപ വീതം  നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. കണ്ണൂർ ജില്ലയിൽ 2000 ത്തോളം വ്യാപാരികളാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒഴുപ്പിക്കപ്പെട്ടത്. കഴിഞ്ഞ 15വർഷത്തോളമായി ഈ വിഷയം ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി നിരന്തരമായി നടത്തിയ പ്രക്ഷോഭത്തിന്റെയും ഇടപെടലിന്റെയും ഭാഗമായി 2ലക്ഷം രൂപ നഷ്ടപരിഹാരവും മറ്റ്‌ ചെലവ്കളം ചേർത്ത് 2,86,000രൂപ നഷ്ടപരിഹാരം നൽകാമെന്ന് ഗവൺമെന്റ് ഉത്തരവ് ഇറക്കുകയുണ്ടായിരുന്നു.

ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂഉടമകൾക്കും കെട്ടിട ഉടമകൾക്കും മാത്രമാണ് NHA നഷ്ട പരിഹാര പാക്കേജിൽ ഉൾപ്പെടുത്തിയത്. വർഷങ്ങളോളം കച്ചവടം ചെയ്ത വ്യാപാരികളെ ഒരു നഷടപരിഹാരവും നൽകാതെ തെരുവിലേക്ക് തള്ളിവിട്ട് സർക്കാർ തീരുമാനിച്ച വളരെ ചെറിയ നഷ്‍ടപരിഹാര പാക്കേജ് പോലും നൽകാത്തതിനെ തുടർന്നാണ് സമിതിയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കപ്പെട്ട വ്യാപാരികൾ കോടതിയെ സമീപിച്ചത്.

കരിവെള്ളൂർ മുതൽ മുഴപ്പിലങ്ങാട് വരെയുള്ള 90 ഓളം വ്യാപാരികളാണ് വ്യാപാരി സമിതിയുടെ നേതൃത്വത്തിൽ കോടതിയെ സമീപിച്ചത്. അരക്കൻ ബാലൻ ചെയർമാനും കെ.വി ഉണ്ണികൃഷ്ണൻ കൺവീനർ ആയ ആക്ഷൻ കമ്മിറ്റിയാണ് പ്രവർത്തിച്ചു വരുന്നത്.  നഷ്ടപരിഹാരം 12 ആഴ്ചകൾക്കുള്ളിൽ നടപ്പിലാക്കണമെന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതി വ്യക്തമാക്കിയത്. വ്യാപാരികൾക്ക് വേണ്ടി അഡ്വക്കേറ്റ് ലിൻഡൻസ് സി.ഡേവിഡും, മഹേഷ്.വി രാമകൃഷ്ണനുമാണ് ഹാജരായത്.



Previous Post Next Post