കൊച്ചി :- അവശതയും രോഗവും ബാധിച്ച തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം നീട്ടിവെക്കണമെന്ന് ഹൈക്കോടതി. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെ മുൻ ഉത്തരവുകളും 2023-ലെ ആനിമൽ ബെർത്ത് കൺട്രോൾ റൂൾസും ദയാവധത്തിന് അനുമതി നൽകുന്നില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ് ഡയസിന്റെ ഉത്തരവ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്നാവശ്യപ്പെടുന്ന ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
തെരുവുനായ ആക്രമണത്തിനുള്ള നഷ്ടപരിഹാരഅപേക്ഷ പരിഗണിക്കാൻ ഒരു മാസത്തിനകം 14 ജില്ലകളിലും കമ്മിറ്റി രൂപവത്കരിക്കാൻ കെൽസ മെമ്പർ സെക്രട്ടറിക്കു നിർദേശം നൽകി. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പക്കലുള്ള ഫയലുകൾ അതത് ജില്ലാ കമ്മിറ്റികൾക്ക് കൈമാറണം. ഇവയിൽ കഴിവതും വേഗത്തിൽ തീരുമാനമെടുക്കണം. കേസിൽ കോടതിയെ സഹായിക്കാനായി മുതിർന്ന അഭിഭാഷകൻ പി.ദീപക്കിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.