മാനന്തവാടി :- പാമ്പുകടിയേറ്റ വിദ്യാർഥിനി ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു. മാനന്തവാടി ആറാട്ടുതറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവുക്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകളോടെ വിദ്യാർഥിനിയെ മാനന്തവാടി ഗവൺമെന്റ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയതിലാണ് ശരീരത്തിൽ വിഷബാധയേറ്റതായി കണ്ടെത്തിയത്.
ഇതിന് പിന്നാലെ ചികിത്സ നൽകിയെങ്കിലും കുട്ടി ഗുരുതരാവസ്ഥയിലാകുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാമ്പ് കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിൽ എത്തിച്ചശേഷമാണ് വൈഗയുടെ കാലിൽ പാമ്പ് കടിയേറ്റ പാടുള്ളതായി തിരിച്ചറിഞ്ഞതെന്നാണ് വ്യക്തമാകുന്നത്.
പിതാവ് : വിനോദ് (മസ്കറ്റ്)
മാതാവ് : വിനീത
സഹോദരി : കൃഷ്ണപ്രിയ.