കോഴിക്കോട് :- കോഴിക്കോട് കാക്കൂരിൽ ക്ലിനിക്കിൽ ചേലാ കർമ്മത്തിനെത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിക്കാനിടയായ സംഭവത്തിൽ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും അന്വേഷണം തുടരുന്നു. മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കാൻ കുഞ്ഞിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
മാതാപിതാക്കൾ ഉൾപ്പെടെയുള്ള കൂടുതൽ പേരുടെ മൊഴി പോലീസ് അടുത്ത ദിവസങ്ങളിൽ രേഖപ്പെടുത്തും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് നിയോഗിച്ച സംഘം ഇന്ന് ഡിഎംഒയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും. ആരോപണം നേരിടുന്ന സ്വകാര്യ ക്ലിനിക്കിലെത്തിയ ആരോഗ്യവകുപ്പ് സംഘം കുട്ടിക്ക് നൽകിയ മരുന്നുകളുടെ വിശദാംശങ്ങൾ ഇന്നലെ പരിശോധിച്ചിരുന്നു. ചികിത്സാ പിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.