സെപ്റ്റംബർ 3 മുതൽ 9 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷം ; തലസ്ഥാനത്ത് ഓണം പൊളിക്കും ; ഹരിതചട്ടം പാലിച്ച് നടത്താൻ തീരുമാനം


തിരുവനന്തപുരം :- ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ഘോഷയാത്ര പൂർണമായും ഹരിതചട്ടം പാലിച്ചുകൊണ്ട് നടത്താൻ തീരുമാനം. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങൾക്കു പുറമേ വിവിധ വകുപ്പുകൾ തയ്യാറാക്കുന്ന ഫ്ളോട്ടുകളായിരിക്കും ഘോഷയാത്രയിലെ മുഖ്യ ആകർഷണം ഫ്ളോട്ടുകളുടെ നിർമ്മാണം ഹരിതചട്ടം പാലിച്ചുകൊണ്ടായിരിക്കും. ഘോഷയാത്ര കടന്നുപോകുന്ന നഗരവീഥിയിലും പരിസരങ്ങളിലും ഹരിതചട്ടം ഉറപ്പാക്കാനും ഘോഷയാത്രാ കമ്മിറ്റി യോഗം നിർദേശിച്ചു. ഘോഷയാത്ര കമ്മിറ്റി വർക്കിംഗ് ചെയർമാൻ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സംബന്ധിച്ച യോഗത്തിൽ കമ്മിറ്റി ചെയർമാൻ ഡി കെ മുരളി എം എൽ എ അധ്യക്ഷത വഹിച്ചു.

സെപ്റ്റംബർ 3 മുതൽ 9 വരെയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന സംസ്ഥാനതല ഓണാഘോഷം. സെപ്റ്റംബർ 9 ന് നടക്കുന്ന വർണ്ണാഭമായ ഘോഷയാത്ര മാനവീയം വീഥിയിൽ വൈകിട്ട് അഞ്ചിന് ഫ്ളാഗ് ഓഫ് ചെയ്യും. ഘോഷയാത്ര കിഴക്കേകോട്ടയിൽ അവസാനിക്കും. ഹരിതചട്ടത്തിൻ്റെ ഭാഗമായി ഘോഷയാത്ര കടന്നുപോകുന്ന വഴികളിൽ ബിന്നുകളും കുടിവെള്ള കൗണ്ടറുകളും സ്ഥാപിക്കും. ഫ്ളോട്ടുകളുടെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യാൻ തദ്ദേശ വകുപ്പിനു കീഴിലുള്ള ക്ലീൻ കേരള കമ്പനിയെ പ്രയോജനപ്പെടുത്തണമെന്നും യോഗം നിർദേശിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കുകയും ഈ പ്രദേശം ദീപങ്ങളാൽ അലങ്കരിക്കുകയും ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

ഫ്ളോട്ടുകളിൽ പുതുമയുണ്ടാകണമെന്നും ആവർത്തനവിരസമായ ആശയങ്ങളും രൂപകൽപ്പനയും ഒഴിവാക്കണമെന്നും ടൂറിസം ഡയറക്‌ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ, സാമൂഹികപ്രതിബദ്ധത, വകുപ്പുകളുടെ പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും പ്രതിനിധീകരിക്കുന്ന ദൃശ്യങ്ങൾ എന്നിവയായിരിക്കണം ഫ്ളോട്ടുകളുടെ വിഷയം. പരമാവധി 20 അടി നീളവും 10 അടി വീതിയും 16 അടി ഉയരത്തിലുമുള്ളവയായിരിക്കണം ഫ്ളോട്ടുകൾ. ടൂറിസം അഡീഷണൽ സെക്രട്ടറി ജഗദീഷ് ഡി, ടൂറിസം അഡീഷണൽ ഡയറക്‌ടർ (ജനറൽ) ശ്രീധന്യ സുരേഷ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Previous Post Next Post