ന്യൂഡൽഹി :- വിമാനത്താവളങ്ങളിലേതിനു സമാനമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തയാറെടുത്ത് റെയിൽവേ. സ്റ്റേഷനുകളിൽ പ്രവേശിക്കാൻ ബോർഡിങ് പാസ്, യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിൻ്റെ ഭാരത്തിലും വലുപ്പത്തിലും നിയന്ത്രണം തുടങ്ങിയ കാര്യങ്ങളാണു പരിഗണനയിലുള്ളത്. വിമാനത്താവള സമാന സൗകര്യങ്ങളോടെ പുനർനിർമിച്ച സ്റ്റേഷനുകളിലാണു പരിഷ്കാരം നടപ്പാക്കാൻ ആലോചിക്കുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ജംക്ഷൻ, കാൻപുർ റെയിൽവേ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ശേഷമായിരിക്കും മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കുക. നിലവിൽ ഭാരനിയന്ത്രണം സംബന്ധിച്ച് നിയമമുണ്ടെങ്കിലും തൂക്കം നോക്കാതെയാണ് ട്രെയിൻ യാത്രക്കാർ ലഗേജ് കൊണ്ടുപോകുന്നത്.
സ്കാനറിലൂടെ കടത്തി വിടാനും തൂക്കം നോക്കാനുമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും. ഓരോ ക്ലാസിലും അനുവദനീയമായ ഭാരത്തിൽ കൂടുതൽ കൊണ്ടുപോകുന്നതിന് നിശ്ചിത നിരക്ക് നൽകേണ്ടിവരും. എസി ഫസ്റ്റ് ക്ലാസിൽ 70 കിലോ, എസി ടു ടയറിൽ 50 കിലോ, എസി ത്രീ ടയറിലും സ്ലീപ്പറിലും 40 കിലോ, ജനറൽ കോച്ചുകളിൽ 35 കിലോ എന്നിങ്ങനെയാണ് സൗജന്യമായി കൊണ്ടുപോകാൻ അനുവദിക്കുക. ർ യെന്നു റെയിൽവേ അധികൃതർ പറഞ്ഞു. ലഗേജിൻ്റെ വലുപ്പത്തിനും നിയന്ത്രണം വരും. ഒരു മീറ്റർ നീളം, 60 സെന്റിമീറ്റർ വീതി, 25 സെന്റി മീറ്റർ ഉയരം ഇതാണ് പരമാവധി വലുപ്പം. പ്രീമിയം ബ്രാൻഡുകളുടെ ഫുട്വെയർ, ഇലക്ട്രോണിക് തുടങ്ങിയ ഉൽപന്നങ്ങൾ വിൽക്കാൻ റെയിൽവേ സ്റ്റേഷനുകളിൽ കൗണ്ടറുകൾ തുറക്കാൻ അനുമതി നൽകുന്നതും പരിഗണനയിലുണ്ട്.