തിരുവനന്തപുരം :- ബസുകളിൽ ഉൾപ്പടെയുള്ള എയർഹോണുകൾക്കെതിരെ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. എയർഹോണുകൾ പിടിച്ചെടുക്കുന്നതിനായി സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതിനായി നിർദേശം നൽകി. വിചിത്ര നിർദേശങ്ങളോടെയാണ് സ്പെഷ്യൽ ഡ്രൈവിനുള്ള ഉത്തരവിറക്കിയിരിക്കുന്നത്. പിടിച്ചെടുക്കുന്ന എയർഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കണം. ഇതിനുശേഷം റോഡ് റോളർ കയറ്റി എയർഹോണുകൾ നശിപ്പിക്കണമെന്നുമാണ് ഉത്തരവിലുള്ളത്. വിവിധ ജില്ലകളിൽ എയർഹോൺ ഉപയോഗം വ്യാപകമാണെന്നും ഉദ്യോഗസ്ഥർ സ്പെഷ്യൽ ഡ്രൈവിലൂടെ പരിശോധന നടത്തി കർശന നടപടി സ്വീകരിക്കണമെന്നുമാണ് നിർദേശം. വാഹനങ്ങളിലെ എയർഹോൺ പിടിച്ചെടുക്കാൻ ഈ മാസം 13 മുതൽ 19വരെയാണ് സ്പെഷ്യൽ ഡ്രൈവിന് മന്ത്രി നിർദേശം നൽകിയത്.
കഴിഞ്ഞ ദിവസം കോതമംഗലത്ത് മന്ത്രിയുടെ പ്രസംഗത്തിനിടെ എയർ ഹോൺ മുഴക്കി വാഹനമെത്തിയത് വിവാദമായിരുന്നു. ബസ് സ്റ്റാൻഡിലേക്ക് ഹോണടിച്ച് അമിതവേഗത്തിൽ കയറി വന്ന ഡ്രൈവർക്കതിരെ നടപടിയെടുക്കാൻ മന്ത്രി നിർദ്ദേശിച്ചിരുന്നു. ബസുകളുടെ പെർമിറ്റ് റദ്ദാക്കുകയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെയാണ് എയർഹോണിൽ കടുത്ത നിലപാടുമായി ഗണേഷ്‌കുമാർ മുന്നോട്ടുപോകുന്നത്. മോട്ടോർ വാഹന വകുപ്പാണ് പരിശേധന നടത്തുന്നത്. പിടിച്ചെടുക്കുന്ന എയർഹോണുകളുടെ കണക്കുകൾ നൽകണമെന്നും നിർദേശമുണ്ട്.