ഇരിട്ടി :- ഇരിട്ടിയിൽ വൃക്ക വാഗ്ദാനം ചെയ്ത് രോഗിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. ഇരിട്ടിയിലാണ് സംഭവം. പട്ടാന്നൂർ സ്വദേശി ഷാനിഫാണ് തട്ടിപ്പിനിരയായത്. വൃക്കരോഗിയായ ഷാനിഫിന് വൃക്ക നൽകാനുള്ള ഡോണറെ നൽകാമെന്ന് വിശ്വസിപ്പിച്ച് ആറ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വീർപാട് സ്വദേശി നൗഫൽ, നിബിൻ, ഗഫൂർ എന്നിവർക്കെതിരെ ആറളം പൊലീസിനാണ് ഷാനിഫ് പരാതി നൽകിയത്.
2024 ഡിസംബർ മുതൽ ഒക്ടോബർ വരെയുളള കാലയളവിലായിരുന്നു തട്ടിപ്പ്. മൂന്നുലക്ഷം രൂപ പണമായും ബാക്കി മൂന്നുലക്ഷം രൂപ ബാങ്കുവഴിയുമാണ് നൽകിയതെന്നാണ് ഷാനിഫ് പറയുന്നത്. നിബിനെ ഡോണറായി പരിചയപ്പെടുത്തിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. നൗഫൽ നിലവിൽ ഒളിവിലാണ്. ഷാനിഫിന്റെ പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും നൗഫലിനായി തിരച്ചിൽ തുടരുകയാണെന്നും ആറളം എസ്ഐ കെ ഷുഹൈബ് അറിയിച്ചു.
കേരളത്തിൽ പല ഭാഗങ്ങളിലും നൗഫൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. വൃക്ക തകരാറിലായ ഷാനിഫിന് ആദ്യം നടത്തിയ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. മാതാവിൻ്റെ വൃക്കയായിരുന്നു ഷാനിഫിന് നൽകിയത്. വീണ്ടും അസുഖബാധിതനായതോടെ നാട്ടുകാർ ചേർന്ന് ചികിത്സാ സഹായ നിധി രൂപീകരിച്ചാണ് പണം കണ്ടെത്തിയത്. ഈ പണമാണ് തട്ടിപ്പുസംഘം തട്ടിയെടുത്തത്.